Viral
ഇൻഡോനേഷ്യൻ വിവാഹവേദിയിൽ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ചാവിഷയമായി മാറുകയാണ്.
മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ നവദമ്പതികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നവദമ്പതികൾക്കരികിലേക്ക് അതിഥിയായി എത്തിയ വരന്റെ മുൻകാമുകി എന്ന് സംശയിക്കുന്ന യുവതി, വരനെ വണങ്ങുന്നതിനിടയിൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കൈകളിൽ ചുംബിക്കാൻ ശ്രമിച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്.
ഇൻഡോനേഷ്യൻ മുസ്ലിം സംസ്കാരത്തിൽ മുതിർന്നവരോടും പണ്ഡിതരോടും കാണിക്കുന്ന ബഹുമാനസൂചകമായ ഒന്നാണ് ഈ ഹസ്തചുംബനം.
എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഭാര്യ ഭർത്താവിനോട് മാത്രം പ്രകടിപ്പിക്കേണ്ട ഈ സ്നേഹപ്രകടനം മറ്റൊരു യുവതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ വധുവിന് നിയന്ത്രണം നഷ്ടപ്പെട്ടു.
യുവതി വരന്റെ കൈകളിൽ മുഖം ചേർക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മിന്നൽ വേഗത്തിൽ ഇടപെട്ട വധു, യുവതിയെ തള്ളുകയും മുടിയിൽ ബലമായി പിടിച്ചു വലിച്ചു മാറ്റി മണ്ഡപത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
സെക്കൻഡുകൾക്കുള്ളിൽ സംഭവിച്ച ഈ നീക്കം കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. സംഭവം നടക്കുന്ന സമയമത്രയും എന്തുചെയ്യണമെന്നറിയാതെ നിസംഗനായി നിൽക്കുന്ന വരനെയാണ് വീഡിയോയിൽ കാണുന്നത്.
വധുവിന്റെ ഈ ധീരമായ പ്രതികരണത്തിന് ഇന്റർനെറ്റിൽ വൻ കൈയടിയാണ് ലഭിക്കുന്നത്. തന്റെ ദാമ്പത്യത്തിന് നേരെ വരുന്ന ഇത്തരം അതിക്രമങ്ങളെ നേരിടാൻ വധു കാണിച്ച തന്റേടത്തെ പലരും പ്രശംസിച്ചു. എന്നാൽ ഒരു വിഭാഗം ആളുകൾ വരന്റെ നിലപാടിനെയും വിമർശിക്കുന്നുണ്ട്.
പരസ്ത്രീ തന്റെ കൈ പിടിച്ചുയർത്തുമ്പോൾ അത് തടയാതിരുന്ന വരനും കുറ്റക്കാരനാണെന്നാണ് ഇവരുടെ വാദം. എങ്കിലും വധുവിന്റെ ഈ "മാസ് എൻട്രി' ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ റീലുകളിലും വാർത്തകളിലും തരംഗമായി മാറിക്കഴിഞ്ഞു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും സ്ഫോടനം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബുധനാഴ്ച തെക്കൻ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
അതീവ സുരക്ഷാ മേഖലകളിൽ പോലും ആക്രമണങ്ങൾ തുടരുന്നത് നഗരവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
സ്ഫോടനം നടന്ന ഉടൻ തന്നെ ഫൊറൻസിക് വിദഗ്ധരും അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിക്കുകയും അട്ടിമറി സാധ്യതകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
റഷ്യൻ സായുധ സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റ് മേധാവി ലഫ്റ്റനന്റ് ജനറൽ ഫാനൽ സർവറോവ് കൊല്ലപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ വാഹനത്തിനടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഈ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ചാരസംഘടനയാണെന്ന ശക്തമായ സംശയം റഷ്യൻ അധികൃതർ പ്രകടിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ബുധനാഴ്ച വീണ്ടും പൊലീസുകാരെ ലക്ഷ്യം വെച്ചുള്ള സ്ഫോടനം നടന്നിരിക്കുന്നത്. നഗരത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും അക്രമികളെ കണ്ടെത്താനുള്ള വിപുലമായ അന്വേഷണം ആരംഭിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.