ന്യൂയോർക്ക്: ആധുനിക ചരിത്രത്തെ ‘9/11ന് മുമ്പും പിമ്പും’എന്ന് അടയാളപ്പെടുത്തിയ അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു.
2001 സെപ്റ്റംബർ 11ന് നടന്ന ആ ദുരന്തം അമേരിക്കയുടെ മാത്രം നടുക്കമായിരുന്നില്ല; മറിച്ച് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമവാക്യങ്ങളെയാകെ മാറ്റിമറിച്ച വലിയൊരു വഴിത്തിരിവായിരുന്നു.
അൽ ക്വയ്ദയുടെ 19 ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചി അമേരിക്കയുടെ അഭിമാനസ്തംഭങ്ങൾക്കു നേരേ പ്രയോഗിക്കുകയായിരുന്നു.
രണ്ടു വിമാനങ്ങൾ നിമിഷങ്ങളുടെ ഇടവേളയിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ടഗോപുരങ്ങൾക്കുനേരേ ഇടിച്ചിറക്കി. മറ്റൊരു വിമാനം സൈനിക ആസ്ഥാനമായ പെന്റഗണിലാണു ഇടിച്ചിറക്കിയത്.
നാലാമത്തെ വിമാനം കോക്പിറ്റില്‍ ഭീകരരും യാത്രക്കാരുമായി നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ പിറ്റ്ട്സ്ബര്ഗില് പാടത്ത് തകര്‍ന്നുവീണു. അമേരിക്കയുടെ ഹൃദയം തകർത്ത ഈ ഭീകരാക്രമണങ്ങലിൽ 77 രാജ്യങ്ങളിൽനിന്നുള്ള 2,977 പേർക്കു ജീവൻ നഷ്ടപ്പെടുകയും ആറായിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ‘ഭീകരതയ്ക്കെതിരേയുള്ള യുദ്ധം’ പ്രഖ്യാപിച്ച അമേരിക്ക, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ സൈനിക നീക്കങ്ങൾക്കും നാലര ട്രില്യൺ ഡോളറിലധികം ചെലവിട്ട യുദ്ധങ്ങൾക്കും ലോകം സാക്ഷ്യംവഹിച്ചു.
സോവ്യറ്റ് യൂണിയനെതിരേ ഒരുകാലത്ത് അമേരിക്കതന്നെ വളർത്തിയെടുത്ത ഒസാമ ബിൻ ലാദനും ഭീകരഗ്രൂപ്പുകളും പിന്നീട് സ്വന്തം യജമാനന്മാർക്കു നേരേതന്നെ തിരിയുകയായിരുന്നുവെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമായി.
വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിനൊടുവിൽ, 2011 മേയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് മിന്നലാക്രമണത്തിലൂടെ ബിൻ ലാദനെ വധിച്ചുകൊണ്ട് ‘നീതി നടപ്പിലായി’ എന്ന് അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു.
സൗദി ഭരണകൂടത്തിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ 2028ലെ വിചാരണാ പ്രഖ്യാപനവുമെല്ലാം നിയമപോരാട്ടങ്ങളുടെ തുടർച്ചയായി നിലനിൽക്കുന്നു.
എന്നിരുന്നാലും, തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് കരുത്തോടെ തലയുയർത്തിനിൽക്കുന്ന പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം ഇന്ന് അമേരിക്കൻ അതിജീവനത്തിന്റെ പ്രകാശഗോപുരമാണ്.