അതൊരു ചൊവ്വാഴ്ചയായിരുന്നു. 2001 സെപ്റ്റംബർ 11. ന്യൂയോർക്കിൽ സമയം രാവിലെ 8.46. നഗരത്തിന്റെ അഭിമാനമായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളിൽ വടക്കുഭാഗത്തേതിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം ഇടിച്ചു കയറി. 17 മിനിറ്റിനു ശേഷം 9.03ന് യുനൈറ്റഡ് എയർലൈൻസിന്റെ ഒരു യാത്രാവിമാനം തെക്കേ ഗോപുരത്തിലും ഇടിച്ചുകയറി. 9.37ന് അമേരിക്കൻ എയർലൈൻസിന്റെ മറ്റൊരു വിമാനം 380 കിലോമീറ്റർ അകലെ വിർജീനിയ സംസ്ഥാനത്തെ ആർലിംഗ്ടണിൽ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ ഇടിച്ചു.
10.03ന് 370 കിലോമീറ്റർ അകലെ വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് അല്ലെങ്കിൽ ക്യാപിറ്റോൾ മന്ദിരം ലക്ഷ്യമിട്ടു തട്ടിയെടുത്ത യുനൈറ്റഡ് എയർലൈൻസ് യാത്രാവിമാനം യാത്രക്കാരും ജീവനക്കാരുംകൂടി വിമാനയാത്രികരെ നേരിടുന്നതിനിടയിൽ പെൻസിൽവാനിയയിലെ ഷാങ്ക്സ് വീലിൽ തകർന്നുവീണു. അതിനു മുമ്പ് 9.59ന് ന്യൂയോർക്കിൽ വടക്കേ ഗോപുരവും താമസിയാതെ 10.28ന് തെക്കേ ഗോപുരവും നിലംപതിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തലവര തിരുത്തിയ ഭീകരാക്രമണം. ലോകത്തിന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ബന്ധങ്ങൾ മാറിമറിഞ്ഞു. സമൂഹത്തെ ആകെയും വ്യക്തിജീവിതങ്ങളെയും മാറ്റിമറിച്ച സംഭവം. ഇന്നും പ്രത്യാഘാതങ്ങളുടെ അലയൊടുങ്ങുന്നില്ല.
ഏകധ്രുവ ലോകവും ചരിത്രത്തിന്റെ അന്ത്യവും
രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ ലോകം രണ്ടു വൻശക്തികളുടെ ശീതയുദ്ധത്തിലേക്കാണ് എത്തിപ്പെട്ടത്. 1990കളുടെ തുടക്കത്തിൽ സോവ്യറ്റ് യൂണിയൻ തകർന്നു. ശീതയുദ്ധം അവസാനിച്ചു. ഇതോടെ അമേരിക്ക ആധിപത്യം പുലർത്തുന്ന ഒരു ഏകധ്രുവ ലോകക്രമം (Unipolar World Order) നിലവിൽ വന്നതായി ചാൾസ് ക്രൗഥാമർ 1990ലെ ഒരു പ്രബന്ധത്തിൽ എഴുതി. മാനവ പുരോഗതിയുടെ സംഘർഷാത്മക ചരിത്രം അവസാനിച്ചു, ലിബറൽ ജനാധിപത്യം വെന്നിക്കൊടി പാറിച്ചു എന്നവകാശപ്പെട്ടു ഫ്രാൻസിസ് ഫുക്കുയാമ ചരിത്രത്തിന്റെ അന്ത്യം (The End of History and The Last Man) എന്ന പുസ്തകം രചിച്ചു.
ചരിത്രം ഒരിക്കലും പ്രശാന്തമായ കാലം നൽകുന്നില്ല. ജർമൻ ചിന്തകൻ ഹെഗലിന്റെ വൈരുധ്യാത്മക ആശയവാദം (Dialectical Idealism) ആശയസംഘട്ടനങ്ങളിലൂടെയാണു ചരിത്രം പുരോഗമിക്കുന്നത് എന്നു സമർഥിക്കുന്നു. ആ ചരിത്രഗതി അവസാനിച്ചെന്നാണു ഫുക്കുയാമ പറഞ്ഞത്. പക്ഷേ ഏതെങ്കിലും രാഷ്ട്രീയ -സൈനിക ശക്തിയോ ആശയസംഹിതയോ ലോകത്തെ ദീർഘകാലം അടക്കിവാഴുകയില്ല എന്നതാണു ചരിത്രപാഠം. ആ പാഠം ഓർമിപ്പിച്ചതായി 9/11.
അഫ്ഗാനിൽ തുടക്കം
ഇസ്ലാമിക ജിഹാദി പ്രസ്ഥാനങ്ങളിൽ ഒന്നായ അൽ ക്വയ്ദ ആണ് 9/11 ആക്രമണം നടത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഫലം. അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശത്തിന് എതിരേ പൊരുതാൻ രൂപംകൊണ്ട പല പ്രസ്ഥാനങ്ങളിൽ ഒന്നായ മക്തബ് അൽ ഖിദാമതി (എംഎകെ) ലാണ് തുടക്കം. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി ഉസാമ ബിൻ ലാദനും പലസ്തീൻ പണ്ഡിതൻ അബ്ദുള്ള അസമും കൂടി രൂപം കൊടുത്തതാണ് എംഎകെ. അൽ കിഫ എന്നറിയപ്പെട്ട ഇത് സോവ്യറ്റ് പടയ്ക്കെതിരേ പോരാളികളെ ഒരുക്കി. പണം പിരിച്ചു. ആയുധങ്ങൾ സമ്പാദിച്ചു. 1988ൽ ബിൻ ലാദൻ ആഗോള ഇസ്ലാമിക കാലിഫേറ്റ് സ്ഥാപിക്കാനായി അൽ ക്വയ്ദ എന്ന വേറൊരു സംഘമുണ്ടാക്കി.
1989ൽ അസം വധിക്കപ്പെട്ടു. സോവ്യറ്റ് സേന അഫ്ഗാനിൽനിന്നു മാറിയപ്പോൾ അൽ കിഫയെ ബിൻ ലാദൻ അൽ ക്വയ്ദയിൽ ലയിപ്പിച്ചു. അയ്മാൻ അൽ സവാഹിരി തുടങ്ങിയവർ ഇതിനു സഹകരിച്ചു. അൽ ക്വയ്ദ തുടർന്നുള്ള വർഷങ്ങളിൽ പല അക്രമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1993ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബ് വച്ച് ഏഴു പേരെ വധിച്ചു. 1998ൽ കെനിയയിലും ടാൻസാനിയയിലും യുഎസ് എംബസികളെ ആക്രമിച്ചു. 2000ൽ യെമനിലെ എഡനിൽ കോൾ എന്ന യുഎസ് പടക്കപ്പലിൽ ബോംബ് വച്ചു.
അമേരിക്കയെ ആക്രമിച്ചു
വിമാനം തട്ടിയെടുത്ത് അമേരിക്കയെ ആക്രമിക്കാൻ ഇരുപതു പേരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. നാലു പേർക്ക് പൈലറ്റ് പണിയിൽ പരിശീലനം നൽകി. നാലു ടീമായി തിരിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ ബിസിനസ്- ധനകാര്യ തലസ്ഥാനമായ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ, സൈനിക ആസ്ഥാനമായ പെന്റഗൺ, തലസ്ഥാനമായ വാഷിംഗ്ടണിൽ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് അല്ലെങ്കിൽ നിയമനിർമാണ കേന്ദ്രമായ ക്യാപിറ്റോൾ - ഇവയാണ് ലക്ഷ്യമിട്ടത്. വാഷിംഗ്ടണിലെ ലക്ഷ്യം മാത്രം സാധിച്ചില്ല.
എങ്കിലും ബിൻ ലാദനും അൽ ക്വയ്ദയും അതിനു പിന്നിലുള്ളവരും ലക്ഷ്യമിട്ടതു സാധിച്ചു. അമേരിക്ക ആക്രമിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യത്തെ സംഭവം. അതും ഏക വൻശക്തിയായി അമേരിക്ക വാഴ്ത്തപ്പെട്ടിട്ട് ഒരു ദശകം ആകുമ്പോൾ. അന്ന് നൂറു കണക്കിനു പോലീസുകാരും അഗ്നി-രക്ഷാപ്രവർത്തകരും അടക്കം 2977 പേർ കൊല്ലപ്പെട്ടു. ചാവേറായ 19 ഭീകരരും. മൊത്തം 90 രാജ്യങ്ങളിൽനിന്നുള്ളവർ ദുരന്തത്തിൽ മരിച്ചു.
ഒറ്റയാന്മാർ തുടരുന്നു
ആസൂത്രകനായ ബിൻ ലാദനെ ഒളിവിൽ കഴിഞ്ഞ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ 2011 മേയ് രണ്ടിനു യുഎസ് സ്പെഷൽ ഫോഴ്സസ് വെടിവച്ചു കൊന്നു. ശരീരം കടലിലൊഴുക്കി എന്നാണു പറയുന്നത്. പിന്നീട് അൽ ക്വയ്ദ തലവനായ അൽ സവാഹിരിയെ 2022ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യുഎസ് ദൂതന്മാർ വധിച്ചു.
അൽ ക്വയ്ദ ഇന്നു വാർത്തകളിൽ കാര്യമായി വരുന്നില്ല. ഫലപ്രദമായ കേന്ദ്രീകൃത നേതൃത്വം ഇല്ലെന്നാണു വിലയിരുത്തൽ. സൈഫ് അൽ ആദൽ എന്നയാളാണു നേതാവ്. ഇറാനിലാണ് ആസ്ഥാനം. അൽ ഷബാബ് ഭീകരപ്രസ്ഥാനം വഴി സൊമാലിയയിലും മാലിയിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഇവർ സജീവമാണ്.
അൽ ക്വയ്ദ ഇൻ ദ അറേബ്യൻ പെനിൻസുല എന്നൊരു സംഘം യെമനിലും സൗദി അറേബ്യയിലും മറ്റും പ്രവർത്തിക്കുന്നുണ്ട്. 28,000 പേർ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിഭാഗങ്ങൾ കണക്കാക്കുന്നു. എങ്കിലും സംഘടിത നീക്കങ്ങൾ ഇല്ലെന്നു പറയാം. ഇവരിൽനിന്ന് ഒറ്റയാൻ നീക്കങ്ങളാണ് ഇന്റലിജൻസ് ഏജൻസികൾ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
പക്ഷേ, അൽ ക്വയ്ദയുടെ ആശയസംഹിത ഇന്നും ശക്തമാണ്. ഇസ്ലാമിക കാലിഫേറ്റിനു കീഴിൽ ലോകത്തെ കൊണ്ടുവരാനുള്ള ശ്രമം ഇവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തുടരുന്നു. 9/11 നു ശേഷമുള്ള സൈനിക നടപടികൾ പാശ്ചാത്യവിരുദ്ധ, ഇസ്ലാമിക് ജിഹാദി ആശയങ്ങൾക്കു കരുത്തു പകരുകയാണു ചെയ്തത്.
തുടർയുദ്ധങ്ങൾ
അൽ ക്വയ്ദയെ തകർക്കാൻ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്കു സേനയെ അയച്ചത് 2001 ഒക്ടോബറിലാണ്. താലിബാൻ ഭരണകൂടം ബിൻ ലാദനെ പിടിച്ചു നൽകാത്തതിനെത്തുടർന്നായിരുന്നു അത്. താലിബാനെയും അൽ ക്വയ്ദയെയും പുറത്താക്കി. യുഎസ് സേന നഗരങ്ങൾ പിടിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിൽ ജനാധിപത്യ ഭരണം കൊണ്ടുവരാനായി ശ്രമം. ജനകീയ സർക്കാരുകൾ ഉണ്ടായി. പക്ഷേ, വർഷങ്ങൾകൊണ്ടു താലിബാൻ വീണ്ടും ശക്തമായി. 2021ൽ അമേരിക്കൻ സേന തല കുനിച്ചു മടങ്ങി. ആഴ്ചകൾക്കകം താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തു.
ഇതിനിടെ, ഇറാക്കിൽ സദ്ദാം ഹുസൈനെയും ലിബിയയിൽ മുഅമർ ഖദ്ദാഫിയെയും സൈനിക നടപടിയിലൂടെ അമേരിക്ക കൊലപ്പെടുത്തി. രണ്ടു രാജ്യങ്ങളും ദീർഘകാലം ആഭ്യന്തര കലാപത്തിലായി. 2014ൽ ഇറാക്കിലും സിറിയയിലും അബൂബക്കർ അൽ ബാഗ്ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റ് ഭരണം പിടിച്ച് ഇസ്ലാമിക് കാലിഫേറ്റ് പ്രഖ്യാപിച്ചു. വർഷങ്ങൾ എടുത്തു, അവരെ തുരത്താൻ. 2019ൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയിൽ ബാഷർ അൽ അസദിന്റെ ഭരണം അവസാനിപ്പിക്കാനും അമേരിക്ക ഇടപെട്ടു. ബാഷർ റഷ്യയിൽ അഭയം തേടി. ഇറാക്കിലും സിറിയയിലും അമേരിക്കൻ പിന്തുണയുള്ള ഭരണകൂടങ്ങളെ അവഗണിക്കുന്ന വിമതവിഭാഗങ്ങൾ ഇപ്പോഴും ശക്തമാണ്. ഇറാനും റഷ്യയുമൊക്കെ വിമതർക്കു സഹായം നൽകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ചെറിയ സംഘങ്ങൾ ഇപ്പോഴും ഈ രാജ്യങ്ങളിൽ ഉണ്ട്.