ഇംഫാൽ: മണിപ്പൂരിൽ കലാപകാരികളെ അമർച്ച ചെയ്യാൻ അയോധനകലയായ തായ്ക്വാണ്ടോയിൽ ബ്ലാക്ബെൽറ്റ് നേടിയിട്ടുള്ള പുതിയ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിനു കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
ബിജെപി ടിക്കറ്റിൽ രണ്ടുതവണ നിയമസഭയിലെത്തി, സ്പീക്കർ, മന്ത്രിസഭാംഗം എന്ന നിലകളിൽ അനുഭവസന്പത്തുള്ള 62കാരനായ ഖേംചന്ദ് തായ്ക്വാണ്ടോയിൽ ബ്ലാക്ക്ബെൽറ്റ് നേടിയിട്ടുണ്ട്. തായ്ക്വോണ്ട ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ വൈസ്പ്രസിഡന്റ് ആണെന്നുമാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തായ്ക്വാണ്ടോയുടെ പ്രചാരണത്തിന് ഏറെ സംഭാവനകൾ ചെയ്തയാളുമാണ്.
ആർഎസ്എസിന്റെ സജീവപ്രവർത്തകനായാണു പൊതുരംഗത്ത് എത്തുന്നത്. എന്നാൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലും. 2013ലാണ് ബിജെപിയിലെത്തുന്നത്. 2017ൽ ഇംഫാൽ വെസ്റ്റിലെ സിംഗ്ജമൈ മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി.
ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സർക്കാരിൽ സ്പീക്കറായും പ്രവർത്തിച്ചു. 2022ൽ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിലും പങ്കാളിയായി. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ഭവന, നഗര വികസനം, ഗ്രാമീണവികസനം, പഞ്ചായത്തീരാജ്, വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. 2025ൽ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുംവരെ ഭരണത്തിൽ തുടർന്നു.
ഇംഫാൽ വെസ്റ്റിലെ സിംഗ്ജമൈ യുംനാം ലെയ്കയിലാണു ജനനം. 1978ൽ ഇംഫാലിലെ രാം ലാൽ പോൾ ഹൈസ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കി. ജോയ്ബാല യുമ്നാം ആണ് ഭാര്യ. മക്കൾ: കെൽവിൻ, കാഥറിൻ.