ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് അന്വേഷണസമിതി കണ്ടെത്തി.
സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ അന്വേഷണ റിപ്പോർട്ട് ലോക്സഭയിൽ വച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന യശ്വന്ത് വർമ്മയുടെ ആരോപണം അന്വേഷണസമിതി തള്ളി.
2025 മാർച്ച് 14, 15 തീയതികളിലെ രാത്രിയിൽ ജഡ്ജിയുടെ ഔദ്യോഗിക വസതിയായ ഡൽഹിയിലെ 30, തുഗ്ലക് ക്രസന്‍റിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തമാണ് വിവാദത്തിന് തുടക്കമിട്ടത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് നിന്ന് വലിയ തോതിൽ 500 രൂപാ നോട്ടുകൾ കണ്ടെത്തിയിരുന്നു.
കണ്ടെത്തിയ പണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകുന്നതിൽ ജസ്റ്റീസ് യശ്വന്ത് വർമ പരാജയപ്പെട്ടതായും സമിതി ചൂണ്ടിക്കാട്ടി. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചോ ഉടമസ്ഥാവകാശത്തെക്കുറിച്ചോ തൃപ്തികരമായ വിശദീകരണം നൽകാൻ ജഡ്ജിക്ക് കഴിഞ്ഞില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.