തിരുവനന്തപുരം: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന യുവാക്കൾ ലഹരി ഉപയോഗിക്കുന്നതു തടയാൻ കേരളാ പോലീസ് അവതരിപ്പിച്ച ‘പൊഡ’ (പ്രിവൻഷൻ ഓഫ് ഡ്രഗ്സ് അബ്യുസസ് ) പദ്ധതിക്ക് തുടക്കമായി.
യംഗ് ഇൻഡ്യ ചാപ്ടറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യമേഖലയിലെ 90 ശതമാനത്തിലേറെ കമ്പനികളും ജീവനക്കാരും പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വകാര്യസ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നവരിൽനിന്ന് മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് നിർബന്ധിത പ്രതിജ്ഞ എഴുതി വാങ്ങും. ജോലിസമയത്ത് മയക്കുമരുന്ന് പരിശോധനയ്ക്കു വിധേയനാകാനുള്ള സമ്മതപത്രം ഉൾപ്പെടെ എഴുതി വാങ്ങിച്ചാണ് കമ്പനികളും പോലീസും പരസ്പര സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.
യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗം തടയാനും സാമൂഹ്യ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് ഡിജിപി വ്യക്തമാക്കിയത്.
ഈ വർഷം മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് സംസ്ഥാന വ്യാപകമായി 30991 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സാമ്പത്തിക സ്ഥിരതയുള്ള യുവാക്കളാണ് ലഹരി കൂടുതൽ ഉപയോഗിക്കുന്നതെന്ന് പോലീസ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
ഇതിനു തടയിടാനും പിഎസ്സി വഴി സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾ ലഹരിക്കേസുകളിൽപ്പെടാതിരിക്കാനും ലഹരിക്ക് അടിമകളായി മാറാതിരിക്കാനുമാണ് ഈ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലഹരി ഉപയോഗിക്കുന്നത് തെളിഞ്ഞാൽ ജോലിയിൽനിന്നു പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വിധേയനാകാൻ സമ്മതമാണെന്ന പ്രതിജ്ഞാപത്രമാണ് എഴുതി വാങ്ങുന്നത്. ലഹരി ഉപയോഗിക്കുന്നവർക്ക് കൗണ്സലിംഗ് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
പോലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ്, യംഗ് ഇന്ത്യ ചാപ്ടർ ഭാരവാഹി മാത്യു , തിരുവനന്തപുരം റേഞ്ച് ഐജി ശ്യാംസുന്ദർ, ഡിഐജി. അജിതാ ബീഗം എന്നിവർ പങ്കെടുത്തു.