കൊച്ചി: സ്കൂൾ വിദ്യാർഥികൾക്കിടയിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രതിഭകളെ കണ്ടെത്താനും അവരുടെ ആശയങ്ങൾക്കു പ്രോത്സാഹനം നൽകുന്നതിനുമായി ഒരു കോടിയുടെ മുത്തൂറ്റ് യംഗ് എഐ ഇന്നൊവേറ്റേഴ്സ് പദ്ധതിയുമായി മുത്തൂറ്റ് ഗ്രൂപ്പ്.
അടുത്ത അഞ്ചു വർഷത്തേക്കാണ് തുക മാറ്റിവയ്ക്കുന്നത്. 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ എഐ ആശയങ്ങളെ കേവലം ആശയം എന്ന നിലയിൽനിന്നു മാറ്റി, പ്രോട്ടോടൈപ്പുകളും ഉത്പന്നങ്ങളുമാക്കി മാറ്റാൻ മുത്തൂറ്റ് ഗ്രൂപ്പ് പിന്തുണ നൽകും.
മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ, ഇൻഫോ പാർക്ക് ഫേസ് രണ്ടിലെ സൻസ്കാര സ്കൂൾ ആയിരിക്കും പദ്ധതിയുടെ ഇൻക്യുബേറ്ററായി പ്രവർത്തിക്കുക. തുടക്കത്തിൽ കേരളത്തിലുടനീളമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതി പിന്നീട് ഘട്ടംഘട്ടമായി രാജ്യവ്യാപകമാക്കും.
വിദഗ്ധരുടെ മാർഗനിർദേശം, സാങ്കേതിക സഹായം, സാമ്പത്തിക പിന്തുണ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്ക് രണ്ടു ലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ പ്രാഥമിക ഗ്രാന്റായി ലഭിക്കും. കൂടുതൽ സാധ്യതയുള്ള പ്രോജക്ടുകൾക്ക് 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ തുടർനിക്ഷേപവും മുത്തൂറ്റ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.