ന്യൂഡൽഹി: രാജ്യത്തെ ജിഡിപി വളർച്ചയെയും സാമ്പത്തികവ്യവസ്ഥയെയും കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദങ്ങൾ വ്യാജമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സാമ്പത്തിക മേഖലയെക്കുറിച്ച് ജനങ്ങളോട് നുണ പറയാനുള്ള കഴിവല്ലാതെ മറ്റൊന്നും മാറിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. അസഹനീയമായ വിലക്കയറ്റം, കടുത്ത തൊഴില്ലായ്മ, നിയന്ത്രണാതീതമായ സാമ്പത്തിക അസമത്വം എന്നീ മൂന്നു ഭാരങ്ങളാൽ സാധാരണക്കാർ വലയുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
രാജ്യത്തു തൊഴില്ലായ്മ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ബിരുദധാരികളായ യുവാക്കളിൽ 40 ശതമാനവും തൊഴിൽരഹിതരാണ്. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം 15നും 29നും ഇടയിൽ പ്രായമുള്ള ആറ് ഇന്ത്യൻ യുവാക്കളിൽ ഒരാൾക്ക് തൊഴിലില്ലാത്ത അവസ്ഥയുണ്ട്.
പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ നൽകുമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം പൂർണമായും തകർന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ചില്ലറവിപണിയിലെ പണപ്പെരുപ്പം കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി എന്നിവയുടെ വിലവർധനവ് ഇടത്തരക്കാരുടെ ജീവിതം കൂടുതൽ ദുസഹമാക്കി.
രാജ്യത്തെ സാമ്പത്തിക അസമത്വം ബ്രിട്ടീഷ് ഭരണകാലത്തേക്കാൾ മോശമായ അവസ്ഥയിലാണ്. രാജ്യത്തെ ആകെയുള്ള സമ്പത്തിന്റെ 40 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈവശമാണ്. എന്നാൽ താഴെത്തട്ടിലുള്ള 50 ശതമാനം പേർക്ക് ആകെ സമ്പത്തിന്റെ 15 ശതമാനം മാത്രമാണുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പാവപ്പെട്ടവരിൽനിന്ന് സമ്പന്നരിലേക്ക് ഏറ്റവും വലിയതോതിൽ സമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ച മോദി സർക്കാരിന്റെ ഏക സാമ്പത്തികനയം ക്രോണി ക്യാപിറ്റലിസം (തങ്ങൾക്കു താത്പര്യമുള്ള വ്യവസായികളെ സഹായിക്കൽ) മാത്രമാണെന്നും ഖാർഗെ ആരോപിച്ചു.