കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"ജാക്വിലിൻ നെയ്തിപെയ് കിപ്ലിമോ'' പറയാൻ പ്രയാസമുള്ള പേരാണെങ്കിലും, ഇന്ന് ഈ പേരു പറയുന്പോൾ ലോക കായിക ചരിത്രത്തിന് രോമാഞ്ചം വരും! ആഫ്രിക്കൻ രാജ്യമായ കെനിയയിൽനിന്നുവന്ന് ഇന്ന് ലോക കായികപ്രേമികളുടെയും മനുഷ്യത്വമുള്ള സകല മനുഷ്യരുടെയും ഹൃദയം കീഴടക്കിയ, വ്യക്തിത്വസൗന്ദര്യംകൊണ്ട്, ലോകത്തെ വിസ്മയിപ്പിച്ച ജാക്വിലിൻ മനുഷ്യത്വത്തിന്റെയും മര്യാദയുടെയും പര്യായമാണ്!
2010ൽ ചൈനയിൽ നടന്ന പ്രശസ്തമായ സെങ്ക് - കായ് ഇന്റർനാഷണൽ മാരത്തൺ ഓട്ടമത്സരത്തിൽ വനിതകളുടെ വിഭാഗത്തിലെ മത്സരാർഥിയായിരുന്നു ജാക്വിലിൻ.
ലക്ഷക്കണക്കിനു രൂപ സമ്മാനത്തുകയുള്ള ഈ മത്സരത്തിൽ വനിതകളും പുരുഷന്മാരും ഒരേസമയം ഒരേ ട്രാക്കിലൂടെത്തന്നെയാണ് ഓടിക്കൊണ്ടിരുന്നത്. തുടക്കംമുതൽ ജാക്വിലിൻ ഒന്നാമതായാണ് ഓടുന്നത്. പത്താം കിലോമീറ്റർ പിന്നിടുന്പോൾ ജാക്വിലിൻ ആ കാഴ്ച കണ്ടു! കനത്ത ചൂടിൽ സൂര്യതാപത്താൽ വലഞ്ഞ്, നിർജലീകരണംകൊണ്ട് ക്ഷീണിച്ചു വീഴാറായ റെൻ യാവോ എന്ന അത്ലറ്റ്! അയാൾ ഇരു കൈകളുമില്ലാത്ത ഒരു ഭിന്നശേഷിക്കാരൻ!
ഓട്ടക്കാർക്ക് എടുത്തുകുടിക്കാൻ വെള്ളം വച്ചിരിക്കുന്ന വാട്ടർസ്റ്റേഷനുകളിൽനിന്ന് അയാൾക്ക് വെള്ളമെടുത്തു കുടിക്കാനാകുന്നില്ല! ആരും ഒരിറ്റുവെള്ളം അയാൾക്ക് എടുത്തു കൊടുക്കുന്നുമില്ല! എങ്കിലും തന്റെ ലക്ഷ്യത്തിലെത്താനായി എല്ലാംമറന്ന് അയാൾ കഷ്ടപ്പെട്ട് ഓടുകയായിരുന്നു!
10 ലക്ഷം തുകയുള്ള ഒന്നാംസ്ഥാനത്തേക്കു കുതിക്കുകയായിരുന്ന ജാക്വിലിൻ, ഓടിത്തളർന്ന് വീഴാൻ തുടങ്ങിയ ആ ഭിന്നശേഷിക്കാരനെ കണ്ടപ്പോൾ ഓട്ടം നിർത്തി. അയാൾക്ക് വെള്ളം എടുത്തു വായിൽ ഒഴിച്ചുകൊടുത്ത് സാവകാശം അയാളോടൊപ്പം ഓടി! അയാൾ ഊർജം വീണ്ടെടുത്തതിനുശേഷംമാത്രം ജാക്വിലിൻ ഓടി! ഒന്നാംസ്ഥാനത്തിനുപകരം രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു!
അവൾക്കുവേണമെങ്കിൽ മറ്റുള്ള ഓട്ടക്കാരെപ്പോലെ, അയാളെ അവഗണിച്ച് ഓടാമായിരുന്നു! ലക്ഷങ്ങൾ നേടാമായിരുന്നു! എന്നാൽ ജാക്വിലിൻ ഓടിയില്ല. പത്താം കിലോമീറ്റർമുതൽ മുപ്പത്തെട്ടാംകിലോമീറ്റർവരെ 28 കിലോമീറ്റർ ജാക്വിലിൻ അയാളോടൊപ്പം അയാൾക്കുവേണ്ടി പതിയെ ഓടി! അവളുടെ പിന്നിലുണ്ടായിരുന്ന എല്ലാവരും അവളെ പിൻതള്ളി കുതിച്ചുപാഞ്ഞപ്പോഴും അവൾ ആ മനുഷ്യനോടൊപ്പം വെള്ളം കൊടുത്തുകൊണ്ട് ഓടി!
ഒന്നാംസ്ഥാനം കിട്ടിയില്ലെങ്കിലും ലോകം മുഴുവനും ജാക്വിലിനെ വാഴ്ത്തി! ബിബിസി, ചൈന ഡെയ്ലി, വേൾഡ് അത്ലറ്റിക്സ് എന്നീ മാധ്യമങ്ങളെല്ലാം ചരിത്രത്തിലെ ഏറ്റവും മഹത്തായ സ്പോർട്സ്മാൻ സ്പിരിറ്റായി ഈ സംഭവത്തെ വാഴ്ത്തി! വേൾഡ് ഫെയർപ്ലേ അവാർഡ് നല്കി ലോകം ജാക്വിലിനെ ആദരിച്ചു!
എട്ടാംവയസിൽ ഒരു ഇലക്ട്രിക് അപകടത്തിൽ രണ്ടു കൈകളുമറ്റുപോയ "റെൻയാവോ' തന്റെ ഇല്ലായ്മകളെ അതിജീവിച്ച് ലോക നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ഭുതമനുഷ്യനായി പിന്നീടു മാറി!
പ്രിയ കൂട്ടുകാരേ, ഇതു നിങ്ങളുടെയും മത്സരകാലമാണ്. കലോത്സവങ്ങൾ, സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടക്കുകയാണ്. മത്സരങ്ങൾക്ക് തീർച്ചയായും വീറും വാശിയും വേണം. ദൈവം നൽകിയിട്ടുള്ള കലാ-കായിക കഴിവുകളെല്ലാം നമ്മൾ പ്രകടിപ്പിക്കണം. എന്നാൽ, നമ്മോടൊപ്പം മത്സരിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്താണ്? എന്തായിരിക്കണം?
നമ്മുടെ കേരളത്തിൽ കലാകായിക മത്സരങ്ങളിലെല്ലാം പലപ്പോഴും കലഹങ്ങളും അടിപിടിയും ഉണ്ടാകാറുണ്ട്. അപ്പീലുകളുടെ പ്രളയമാണ് സ്കൂൾതലം മുതൽ! എനിക്ക് ഒന്നാംസമ്മാനം മാത്രം മതി. മറ്റെല്ലാ മത്സരാർഥികളും എന്നേക്കാൾ മോശമാണ് എന്ന ചിന്ത നന്നല്ല! ഞാൻ എന്റെ കഴിവ് പരമാവധി നന്നായി പ്രകടിപ്പിക്കും. എന്റെ സഹമത്സരാർഥികളും സമ്മാനം ആഗ്രഹിക്കുന്നുണ്ട്. അവർക്കും അർഹിക്കുന്നതു കിട്ടട്ടെ! ജാക്വിലിൻ കിപ്ലിമോ പറഞ്ഞത് പണത്തേക്കാൾ വിലപിടിപ്പുള്ള കാര്യങ്ങളാണ്. "മത്സരിക്കുന്പോഴും നാം മറ്റുള്ളവരെ സഹായിക്കേണ്ടതുണ്ട്! പണം എല്ലാം അല്ല! ഒന്നാംസ്ഥാനവും നമുക്ക് എപ്പോഴും സംതൃപ്തി നൽകില്ല! എനിക്ക് കിട്ടിയ രണ്ടാംസമ്മാനമാണ് ലോക ചാന്പ്യൻപട്ടത്തേക്കാൾ എനിക്കു പ്രിയപ്പെട്ടത്. കാരണം, അവന്റെ മാനമായിരുന്നു, എന്റെ യഥാർത്ഥ സമ്മാനം!''
കൂട്ടുകാരേ, പരസ്പരം ആദരിച്ചുകൊണ്ടും വിലമതിച്ചുകൊണ്ടും മത്സരങ്ങളിൽ പങ്കെടുക്കാം. സമ്മാനം കിട്ടിക്കോട്ടെ. എന്നാൽ, സമ്മാനത്തേക്കാൾ, അപരന് അഭിമാനം നേടിക്കൊടുക്കാനുള്ള ആ മനസുണ്ടല്ലോ. അത് ഉജ്വലമാണ്. നമുക്കും അനുകരണീയമാണ്.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ