ബെംഗളൂരു: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും പിന്നീട് ഗർഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. സിക്കന്ദർ, ഷബിറഹ്മദ് ജുനാസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്സ് രേഖ എന്നിവരാണ് അറസ്റ്റിലായത്.
ഡോ. നാഗരാജും രേഖയും ഗർഭഛിദ്രത്തിനായി യുവതിക്കു 10 ഗുളികകൾ നൽകിയെന്നും ഗർഭം അലസിപ്പിച്ചെന്നും സന്ദീപ് പോലീസിന് മൊഴി നൽകി. മറ്റ് നാല് പേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. 26കാരി നിലവിൽ ചികിത്സയിലാണ്. കർണാടകയിലെ ഗഡാഗ് ജില്ലായിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
രണ്ടു പുരുഷന്മാർ വ്യത്യസ്ത അവസരങ്ങളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭിണിയാക്കിയെന്നും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. യുവതിയെ മറ്റ് രണ്ട് പേർ കൂടി വ്യത്യസ്ത സാഹചര്യങ്ങളിൽ പീഡിപ്പിച്ചതായി കണ്ടെത്തി. കുറ്റകൃത്യം മറച്ചുവയ്ക്കുകയും ഗർഭഛിദ്രത്തിനു കൂട്ടുനിന്ന മറ്റു മൂന്നു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
യുവതി മൂന്ന് മാസം ഗർഭിണിയായതോടെയാണു പീഡനവിവരം കുടുംബാംഗങ്ങൾ അറിയുന്നത്. പ്രതികൾ പണം വാഗ്ദാനം ചെയ്തു കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും ഇരയുടെ മാതാപിതാക്കൾ ആരോപിച്ചു. ഗർഭഛിദ്രം മറച്ചുവയ്ക്കാൻ ശ്രമിച്ച മൂന്നു പേർക്കെതിരെയും മാതാപിതാക്കൾ പരാതി നൽകി.
അനുമതിയില്ലാതെ ഗർഭഛിദ്ര ഗുളിക വിറ്റ മെഡിക്കൽ ഷോപ്പ് ഉടമയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഴ്സ് രേഖയുടെ മുൻകാല പശ്ചാത്തലവും പോലീസ് അന്വേഷിച്ചുവരികയാണ്.