തിരുവനന്തപുരം: കേന്ദ്രം ആവശ്യപ്പെട്ടാൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാനം അംഗീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിവേഗ റെയിൽ ഏതായാലും മതി.
കെ റെയിൽ ആയാലും ആർആർടിഎസ് ആയാലും ശ്രീധരന്റേതായാലും അതിവേഗ റെയിൽപാത വന്നാൽ മതി. കെ റെയിൽ വേണ്ടെന്നു വച്ചതു കേന്ദ്രം സമ്മതിക്കാത്തതുകൊണ്ടാണ്. അതിൽ രാഷ്ട്രീയമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
കെ റെയിൽ വേണ്ട ശ്രീധരന്റെ അതിവേഗ പാത മതിയെന്നാണു സതീശൻ പറയുന്നത്. അച്ഛനെയും അമ്മയേയും കൊന്ന പ്രതിയോട് അവസാനമായി എന്താണ് പറയാനുള്ളതെന്നു കോടതി ചോദിക്കും. തനിക്ക് അച്ഛനും അമ്മയുമില്ല, തന്നെ വെറുതെ വിടണമെന്ന് പ്രതി പറയും.
അതുപോലെയുള്ള അവസ്ഥയാണ് ഇപ്പോൾ സതീശന്റേതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്പ്രിംകഗ്ല്ലർ കേസ് കോടതി തള്ളിയ സാഹചര്യത്തിൽ കേസ് കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.