നെടുമങ്ങാട്: പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യാത്തതിൽ ബന്ധുക്കൾ പ്രതിഷേധത്തിൽ. കുഞ്ഞിന്റെ മൃതദേഹം ഏറ്റു വാങ്ങണമെണെങ്കിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിലാണ് ബന്ധുക്കൾ.
ഇപ്പോഴും ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ തടിച്ചുകൂടിയിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.
വിതുര മണലി ആദിവാസി ഊരിലെ ബിനിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ അനാസ്ഥയാണ് കുഞ്ഞ് മരിച്ചതെന്നും ഡോക്ടറെ സസ്പെൻസ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷം വ്യാപകമായിരിന്നു.
പ്രതിഷേധം ഭയന്ന് കാറിൽ സ്ഥലംവിട്ട ഡോക്ടറെ നാട്ടുകാർ പിന്തുടർന്ന് റോഡിൽ തടഞ്ഞുവച്ച് പോലീസ് സഹായത്തോടെ തിരികെ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിനും പ്രസവ വാർഡിനും മുന്നിൽ കൊടികളേന്തി പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി, എസ്ഡിപിഐ പ്രവർത്തകരും പോലീസും തമ്മിൽ പലവട്ടം ഉന്തുംതള്ളുമുണ്ടായി.
സ്ഥലത്തെത്തിയ ആർഡിഒയെയും തടയാൻ ശ്രമിച്ചു. ചികിത്സ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നും ഡോക്ടർക്കെതിരെ നടപടി എടുക്കാതെ പിന്മാറില്ലെന്നും അറിയിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിന്റെ കാബിനിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു.
സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രി ജി.ആർ. അനിൽ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർ നിർബന്ധിത അവധിക്കു പോകണമെന്നാണ് സർക്കാർ നിർദേശം. അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാൽ മാത്രമേ ഡോക്ടർക്കെതിരെ കൂടുതൽ നടപടി ഉണ്ടാവുകയുള്ളു.