തിരുവനന്തപുരം: കോര്‍പറേഷനിലെ ഭരണം മാറിയകാര്യം മന്ത്രി വി. ശിവന്‍കുട്ടിക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് കോര്പറേഷന് മേയര്‍ വി.വി. രാജേഷ്. അതുകൊണ്ടാണ് അദ്ദേഹം എപ്പോഴും കോര്‍പറേഷന്റെ കാര്യവും പറഞ്ഞുകൊണ്ടിരിക്കുന്നത്.
അരുവിക്കരയില്‍നിന്ന് തലസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കുടിവെള്ളം പൈപ്പുവഴി ഇവിടെയെത്തുമ്പോള്‍ ആയിരംലിറ്ററിന് നാനൂറ് ലിറ്റര്‍ നഷ്ടമാകുന്നു. ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മന്ത്രിയും എംഎല്‍എയുമായ മുന്മേയര് ശിവന്‍കുട്ടി മറുപടി പറയണം.
കുടിവെള്ളമെത്തിക്കേണ്ട ചുമതല വാട്ടര്‍ അഥോറിറ്റിക്കാണ്. എന്നാല്‍ കുടിവെള്ളം മുടങ്ങുന്ന സ്ഥലങ്ങളില്‍ കോര്പറേഷന് ടാങ്കറില്‍ വെള്ളമെത്തിക്കാറുണ്ട്. കോര്പറേഷന് പരിധിയിലെ മുഴുവന്‍ ലൈറ്റുകളുടെയും പരിപാലന ചുമതല കോര്‍പറേഷനു കീഴിലല്ല. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ കീഴില്‍ വരുന്നവയുമുണ്ട്. പട്ടണത്തിലുള്ള ലൈറ്റുകളെല്ലാം തന്നെ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നാണ് പൊതുവെ ധാരണ പരന്നിട്ടുള്ളത്. എന്നാല്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ (കെആര്‍എഫ് ബി) പരിപാലനത്തിലുള്ള 2000 ത്തോളം ലൈറ്റുകളുണ്ട്. കൂടാതെ ടൂറിസത്തിന്റെയും സ്മാര്ട്ട്സിറ്റിയുടെയുമെല്ലാം സംരക്ഷണത്തിലുള്ള ലൈറ്റുകളുണ്ട്.
വഴുതക്കാട്-വെള്ളയമ്പലം റോഡിലെ സെന്‍ട്രല്‍ മീഡിയനിലെ ലൈറ്റുകള്‍, വെള്ളയമ്പലം, എല്‍എംഎസ്, അട്ടക്കുളങ്ങര, തമ്പാനൂര്‍ ഭാഗത്തെ ലൈറ്റുകള്‍, വെള്ളയമ്പലം-ശാസ്തമംഗലം റോഡിലെ ലൈറ്റുകള്‍, പാളയം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള റോഡിന്റെ സെന്‍ട്രല്‍ മീഡിയനിലെ ലൈറ്റുകള്‍, വഞ്ചിയൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ റോഡിന്റെ വശങ്ങളിലുള്ള ലൈറ്റുകള്‍ എന്നിവ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്.
കെആര്‍എഫ്ബി സംസ്ഥാന സര്‍ക്കാരില്‍ നിന്നും മെയിന്റനന്‍സിനായി പണം വാങ്ങുന്നുമുണ്ട്. വെള്ളയമ്പലം-തൈക്കാട് സ്മാര്‍ട്ട് റോഡിലെ ലൈറ്റുകള്‍ സ്മാര്‍ട്ട് സിറ്റിയുടെ ഉടമസ്ഥതയിലാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള വിളക്കുകളും ശംഖുമുഖത്തുള്ള വിളക്കുകളും ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്.
പിഡബ്ല്യുഡി റോഡുകളിലെ ലൈറ്റുകളും കെഎസ്ഇബി പോസ്റ്റുകളിലെ ലൈറ്റുകളും ഉള്‍പ്പെടെ 97,000 ത്തോളം ലൈറ്റുകളാണ് കോര്‍പറേഷന്റെ ഉത്തരവാദിത്തത്തിലുള്ളത്. ഈ ലൈറ്റുകള്‍ 48 മണിക്കൂറില്‍ കൂടുതല്‍ അണഞ്ഞു കിടന്നാല്‍ ബന്ധപ്പെട്ട കമ്പനിക്ക് ഫൈന്‍ ഇടാന്‍ വ്യവസ്ഥയുണ്ട്.
എന്നാല്‍ മുന്‍ ഭരണസമിതി മൂന്ന് കമ്പനികള്‍ക്ക് നല്കിയ കരാറില്‍ വലിയ അപാകതകളുണ്ട്. ഇവയുടെ പരിപാലനം 10 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ കേസ് വന്നാല്‍ വര്‍ഷങ്ങളോളം ലൈറ്റുകള്‍ അണഞ്ഞു കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് പുതിയ ഭരണസമിതി നീങ്ങുന്നതെന്നും മേയര്‍ പറഞ്ഞു.
നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു
തിരുവനന്തപുരം: നഗരത്തിലെ മഴക്കാല പൂര്‍വ ശുചീകരണത്തിന് തുടക്കമായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പുതന്നെ കൗണ്‍സില്‍ യോഗം ചേര്‍ന്ന് വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ഉള്‍പ്പെടെ ഉറപ്പാക്കിയിരുന്നതായി മേയര്‍ വി.വി. രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ നഗരത്തിലെ തോടുകളും റോഡുകളും മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, പിഡബ്ല്യുഡി, സ്മാര്‍ട്ട് സിറ്റി, റെയില്‍വേ തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിനില്‍ക്കുന്നതിനാല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിട്ടില്ല. മറ്റു വകുപ്പുകളുടെ ഫണ്ട് വരുന്നതുവരെ കാത്തുനില്‍ക്കാതെ, കോർപറേഷന് സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളില്‍നിന്ന് വെള്ളം അടിയന്തരമായി പമ്പുചെയ്ത് മാറ്റുന്നതിന് 40 വലിയ പമ്പുസെറ്റുകളും തയാറാക്കുന്നുണ്ട്. വെള്ളത്തോടൊപ്പമെത്തുന്ന മറ്റ് അവശിഷ്ടങ്ങളും ചെളിയും ഉള്‍പ്പെടെ ഇതുപയോഗിച്ച് പമ്പുചെയ്ത് മാറ്റാനാകും. സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന വാര്‍ഡുകളില്‍ പമ്പുസെറ്റുകള്‍ നേരത്തെ തന്നെ നല്‍കും. മറ്റ് സ്ഥലങ്ങളില്‍ ആവശ്യത്തിനനുസരിച്ച് എത്തിക്കും. "ഓപ്പറേഷന് അനന്ത' പോലുള്ള പദ്ധതികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വിരമിച്ച ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നുണ്ടെന്ന് മേയര്‍ വി.വി. രാജേഷ് പറഞ്ഞു.