മരട്: കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്‍റെ മകൾ ആവണി (25)യുടെ വിവാഹമായിരുന്നു ഇന്ന്.
ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തുമ്പോളി സ്വദേശിയായ ഷാരോൺ (32) താലി ചാർത്തേണ്ടിയിരുന്നത്.
വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.