Kerala
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കണക്കുകൾ നേരിട്ട് പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നത്.
ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ബില്ലുകളടക്കമുള്ള എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോട് കോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ഓഡിറ്റ് സ്ഥാപനമാണ് റിപ്പോർട്ട് തയാറാക്കിയത്.
ചാർട്ടേഡ് അക്കൗണ്ടന്റിനെയും കേസിൽ കക്ഷിചേർത്തു. സ്ഥാപനത്തോട് അവരുടെ കൈവശമുള്ള മുഴുവൻ രേഖകളും നേരിട്ട് ഹൈക്കോടതിക്ക് കൈമാറാനാണ് ഇപ്പോൾ ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിലെ 1.31 കോടിയോളം സ്ത്രീകൾ ഇന്നലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ അധികം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലൈഞ്ജർ മകളിര്‍ ഉരുമൈ തിട്ടം എന്ന പേരിലുള്ള വനിതാശക്തീകരണ പദ്ധതി അംഗങ്ങൾക്കാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പണം നിക്ഷേപിച്ചത്.
പ്രതിമാസം 1,000 രൂപവീതം ഫെബ്രുവരി മുതലുള്ള 3,000 രൂപയും വരൾച്ചാസഹായമെന്ന നിലയിൽ 2,000 രൂപയും ചേർത്ത് പണം മുൻകൂറായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും ഒപ്പം ഉണ്ട്.
2023 സെപ്റ്റംബറിലാണു പ്രഖ്യാപിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴാണ് പദ്ധതി നടപ്പായത്. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്കാണു സഹായം. വാര്‍ഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്.
റേഷന്‍ കാര്‍ഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ. പണം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കും.
Kerala
കണ്ണൂര്‍: പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പൊതുസമൂഹത്തിൽ പുറത്തുവിടണമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്കു സംസ്ഥാന കമ്മിറ്റിയുടെ നിർദേശം.
തെരഞ്ഞെടുപ്പ് വരാനിരിക്കേ മുൻ നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉന്നയിച്ച ആരോപണം പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണു നിർദേശം. ഇതേത്തുടർന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എൽഡിഎഫ് വടക്കൻമേഖല ജാഥയുടെ ജില്ലയിലെ പര്യടനത്തിനുശേഷം കണക്കുകൾ വെളിപ്പെടുത്താമെന്ന നിലപാട് സ്വീകരിച്ചതെന്നു സൂചനയുണ്ട്.
രക്തസാക്ഷി ധൻരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുമുള്ള ഗുരുതരമായ ആരോപണമായിരുന്നു വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്.