പയ്യന്നൂര്‍: വെള്ളൂരില്‍ യുഡിഎഫ് അനുഭാവിയുടെ വീടിന് ബോംബേറ്. രാമന്‍കുളത്തിനു സമീപം ദേശീയപാതയുടെ അരികിൽ താമസിക്കുന്ന വി.വി. കമലാക്ഷിയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പരസ്യബോര്‍ഡില്‍ തട്ടി ബോംബ് പൊട്ടിയതിനാല്‍ അനിഷ്ട സംഭവങ്ങളൊഴിവായി.
വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. സ്ഫോടനശബ്ദം കേട്ട് ഞെട്ടിയ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ റോഡിനും വീടിനുമിടയിലായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡില്‍ തട്ടി ബോംബ് പൊട്ടിയ അവസ്ഥയായിരുന്നു.
ഉയരമുള്ള റോഡില്‍ നിന്ന് വീട്ടിലേക്കെറിഞ്ഞ ബോംബ് ബോര്‍ഡില്‍ തട്ടി പൊട്ടുകയായിരുന്നുവെന്നാണ് അനുമാനം. വീടിന്റെ മുറ്റത്ത് കമലാക്ഷിയുടെ മക്കളുടെ രണ്ടു കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ഉണ്ടായിരുന്നു. പരസ്യബോര്‍ഡ് തുണയായി മാറിയതിനാലാണ് അനിഷ്ട സംഭവങ്ങളൊഴിവായത്.
വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് പ്രാഥമിക പരിശോധന നടത്തുകയും വീടിന് പോലീസ് സംരക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. ബോംബേറ് നടക്കുന്പോൾ കമലാക്ഷിയും ഇളയമകന് സുധീഷുമാണുണ്ടായിരുന്നത്. മറ്റൊരുമകനായ രതീഷ് ഇതേ വീട്ടുവളപ്പിലെ മറ്റൊരുവീട്ടിലാണ് കുടുംബസമേതം താമസം. കമലാക്ഷിക്കും മകന് സുധീഷിനും പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടുകളൊന്നുമില്ലെന്ന് കമലാക്ഷിയുടെ മകന് രതീഷ് പറഞ്ഞു.
രതീഷിന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്ത് എജന്റായി പ്രവര്‍ത്തിക്കുകയും വോട്ടുകള്‍ ചാലഞ്ച് ചെയ്യുകയുമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ ഇവരുടെ വീട്ടിലേക്ക് പടക്കം കത്തിച്ചെറിഞ്ഞ സംഭവവുമുണ്ടായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിരവധി അക്രമങ്ങള്‍ പയ്യന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. ഇരുപതോളം അക്രമ സംഭവങ്ങളില്‍ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ഒരക്രമ സംഭവത്തിലെ പ്രതികളെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളു.
ഈ മാസം 11ന് എഡിഎം വിളിച്ച് ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിന് ശേഷം കാര്യമായ അക്രമങ്ങളൊന്നുമില്ലാതിരിക്കേയാണ് ഇന്നലെ രാത്രിയിലെ സ്ഫോടനമുണ്ടായത്.