തിരുവനന്തപുരം: സിനിമാസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമാ വ്യവസായത്തിലല്ല, താരസംഘടനയിലാണ് പ്രശ്നങ്ങൾ. സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ചൊവാഴ്ച വൈകീട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കേൾക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
ഇവിടെ ചലച്ചിത്രങ്ങൾക്ക് അവരുടെ നിർമാണത്തിന്, അവയുടെ മാർക്കറ്റിംഗിന് ഒക്കെ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ചില സഹായങ്ങൾ വേണം. കൊടുക്കാൻ തയാറുമാണ്. അത്തരം കാര്യങ്ങളിലാണ് നമുക്ക് സിനിമയെ സഹായിക്കാൻ കഴിയുക.
താര സംഘടനക്കകത്തുള്ള കുറേയധികം പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും അറിയുന്നുണ്ട്. ഇതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.