അമ്മയിൽ പ്രശ്നങ്ങൾ പരിഹരിക്കനായി രൂപികരിച്ച അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ നിർണായക നീക്കം.
ഈ ഹർജിയിൽ തന്നെകൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ സമർപ്പിച്ച അപേക്ഷയ്ക്ക് എതിരെ ശ്വേത രംഗത്തെത്തി. അൻസിബയെ കക്ഷി ചേർക്കുന്നതു സംബന്ധിച്ചുള്ള ശ്വേതയുടെ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വിശദമായ വാദം കേൾക്കും.
അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളിൽ അൻസിബ ഇടപെടേണ്ട കാര്യമില്ലെന്നാണ് ശ്വേത മേനോൻ കോടതിയിൽ സ്വീകരിച്ചിരിക്കുന്ന പ്രധാന വാദം. ബൈലോയ്ക്ക് വിരുദ്ധമായിട്ടാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതെന്നാണ് ശ്വേതയുടെ ആരോപണം.
കഴിഞ്ഞ തവണ ഈ ഹർജി പരിഗണിച്ചപ്പോൾ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന് മാറാൻ നടൻ രമേശ് പിഷാരടിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പിഷാരടി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
എന്നാൽ, അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം പൂർണമായി വിലക്കിയതിനെതിരെ രമേശ് പിഷാരടി കോടതിയിൽ എതിർപ്പറിയിക്കും. പിഷാരടിയുടെ ഈ വാദം വരുന്ന 27-ാം തിയതി കോടതി കേൾക്കും. അന്ന് തന്നെയാണ് ശ്വേതയുടെ ഹർജിയും കോടതി വീണ്ടും പരിഗണിക്കുക.