കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലമായതിനാൽ സമൂഹ മാധ്യമ ഉപയോഗത്തിൽ മുന്നറിയിപ്പുമായി പോലീസ്.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വരുന്ന മെസേജുകള്‍, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കണമെന്നും നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകൾ ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് സേന മുന്നറിയിപ്പ് നല്കി.സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് അഡ്മിൻ നിയമനടപടി നേരിടേണ്ടി വരും.
അഡ്മിൻമാർ ശ്രദ്ധിക്കാൻ
ജാതി, മതം, വർഗം എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. വോട്ടെടുപ്പ് തീയതി, സ്ഥാനാര്‍ഥികള്‍, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത "വ്യാജ വാർത്തകൾ'പ്രചരിപ്പിക്കരുത്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന "സൈലൻസ് പീരിയഡിൽ'യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സമൂഹ മാധ്യമം വഴി നടത്തരുത്. സമൂഹ മാധ്യമ ഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ നൽകുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക. പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക തുടങ്ങിയ കേസുകളില്‍ അഡ്മിന്മാര് ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് പോലീസ് വ്യക്തമാക്കുന്നു.