കായംകുളം: വീട്ടിൽനിന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിക്കുന്നതായും കാണിച്ച് സിപിഎം നേതാവിനെതിരേ പാർട്ടി നേതൃത്വത്തിനും പോലീസിനും വൃദ്ധമാതാവ് ഗാർഹിക പീഡന പരാതി നൽകി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും മുൻ ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റുമായ എസ്. പവനനാഥനെതിരേയാണ് അമ്മയുടെ പരാതി.
ഇയാളും ഭാര്യയും മകളും ചേർന്ന് പലതവണ വീട്ടിൽനിന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിച്ചതായും അമ്മ വിമലാമണി നൽകിയ പരാതിയിൽ പറയുന്നു. തന്നെ സഹായിക്കാനെത്തിയ മറ്റൊരു മകൾ അനിതയെ പവനനാഥൻ മർദിച്ചതായും പരാതിയുണ്ട്. തന്റെകൂടി ഉടമസ്ഥാവകാശത്തിലുണ്ടായിരുന്ന സ്ഥലം വഞ്ചനയിലൂടെ സ്വന്തം പേരിലാക്കിയെന്നും വിമലാമണി ആരോപിക്കുന്നു.
സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിനും കായംകുളം ഏരിയ സെക്രട്ടറിക്കും പോലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്.