തൃശൂർ: ഏപ്രിൽമാസത്തെ വേതനം കുടിശികയായതോടെ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വേതനം ലഭിക്കാത്തതുമൂലം കടവാടക നൽകാനോ സെയിൽസ്മാനു ശമ്പളം നൽകാനോ വ്യാപാരികൾക്കു സാധിക്കുന്നില്ല. ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരും കയറ്റിറക്കുതൊഴിലാളികളും പണിമുടക്കുന്നതു റേഷൻ വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ പല താലൂക്കുകളിലും വാതിൽപ്പടി വിതരണം ഇനിയും പൂർത്തിയായിട്ടില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
റേഷൻവിതരണം തടസമില്ലാതെ ഉറപ്പാക്കുക, മാവേലി സ്റ്റോറുകളിലേതുപോലെ സബ്സിഡി സാധനങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കുക, പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം വേതനം പരിഷ്കരിച്ച് എല്ലാ മാസവും പത്തിനകം നൽകുക, സെയിൽസ്മാൻമാർക്കു മിനിമം വേതനം നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യ, ധനമന്ത്രിമാർക്കും നിവേദനം നൽകാൻ അസോസിയേഷൻ തീരുമാനിച്ചു.
പത്രസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ജനറൽ സെക്രട്ടറി കെ.ബി. ബിജു, ട്രഷറർ വി. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.