ബെർലിൻ: ലോകത്തെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ യുഎസ് - ഇറാൻ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഒപ്പുവെച്ച ചരിത്രപ്രധാനമായ സമാധാന കരാറിന് പിന്നാലെ നയതന്ത്ര ലോകത്ത് വൻ നാടകീയ നീക്കങ്ങൾ.
തുടർചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് തിരിക്കാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ സുപ്രധാന യാത്ര വൈറ്റ് ഹൗസ് പെട്ടെന്ന് റദ്ദാക്കി.
ഇറാനുമായുള്ള സമാധാന ഉടമ്പടിയുടെ ധാരണാപത്രം പൂർണ്ണമായും അന്തിമമായിട്ടില്ലെന്നും, സാങ്കേതിക ചർച്ചകൾക്കുള്ള പദ്ധതികൾ പുരോഗമിക്കുന്നതേയുള്ളൂ എന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.
ഇതോടെ ഫ്രാൻസിലെ ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് രൂപപ്പെട്ട സമാധാനാന്തരീക്ഷത്തിൽ വീണ്ടും ട്വിസ്റ്റുകൾ സംഭവിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
യാത്ര റദ്ദാക്കിയെങ്കിലും ചർച്ചകൾ തുടരും; വാൻസ് പ്രതിരോധത്തിൽ
അൽ ജസീറ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വൈസ് പ്രസിഡന്റിന്റെ യാത്ര തത്കാലം മാറ്റിവച്ചെങ്കിലും ചർച്ചകളിൽ നിന്നും അമേരിക്ക പിന്മാറിയിട്ടില്ല.
വരും ദിവസങ്ങളിൽ തന്നെ ഒരു ഉന്നതതല യുഎസ് പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കുന്നത്.
കരാറിനെതിരെ അമേരിക്കയ്ക്കുള്ളിൽ നിന്നും സഖ്യകക്ഷിയായ ഇസ്രായേലിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ജെ.ഡി. വാൻസ് കരാറിനെ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇറാനുമായി 60 ദിവസത്തെ ഔദ്യോഗിക ചർച്ചാ കാലയളവ് ആരംഭിച്ചതായും വരാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് യുഎസ് പൂർണസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിലെ ഇസ്രായേൽ വിരുദ്ധ വിമർശനങ്ങളെ വാൻസ് തള്ളിക്കളയുകയും ചെയ്തു.
വെർസായ് കൊട്ടാരത്തിലെ ചരിത്രപരമായ ഒപ്പുവയ്ക്കൽ
110 ദിവസം നീണ്ടുനിന്ന കടുത്ത യുഎസ് - ഇറാൻ സൈനിക സംഘർഷത്തിന് വിരാമമിടാൻ രൂപപ്പെടുത്തിയ 14 ഇന സമാധാന കരാറിന്റെ ധാരണപത്രത്തിൽ (MoU) യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്.
ഫ്രാൻസിലെ വെർസായ്സ് കൊട്ടാരത്തിൽ ജി7 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ടെഹ്റാനിലിരുന്ന് ഡിജിറ്റലായി ഇതിൽ ഒപ്പുവെക്കുകയായിരുന്നു.
"ഇസ്ലമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്' എന്നറിയപ്പെടുന്ന ഈ കരാർ പ്രകാരം പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം നിലവിൽ വന്നിട്ടുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇരു രാജ്യങ്ങളും ഒപ്പുവച്ച ചരിത്രപരമായ ഉടമ്പടിയിലെ പ്രധാന നിബന്ധനകൾ ഇവയാണ്:
നാവിക ഉപരോധം പിൻവലിക്കും: ലോക സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹുർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഉപരോധം അമേരിക്ക പിൻവലിക്കും. ഇതോടെ ഇറാന്റെ എണ്ണക്കയറ്റുമതി പുനരാരംഭിക്കും.
300 ബില്യൺ ഡോളറിന്റെ ഫണ്ട്: ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ അമേരിക്ക വിട്ടുനൽകും. കൂടാതെ യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ട് യുഎസ് അനുവദിക്കും.
ആണവ പദ്ധതികൾക്ക് പൂട്ട്: ഇതിന് പകരമായി ഇറാന്റെ ആണവ പദ്ധതികൾക്ക് മേൽ അതീവ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കരാർ നിലവിൽ വന്നെങ്കിലും ലബനാനിൽ ഇസ്രായേൽ ഇപ്പോഴും ആക്രമണം തുടരുന്നത് പശ്ചിമേഷ്യയിൽ കനത്ത ആശങ്ക നിലനിർത്തുന്നുണ്ട്.
ഇതിനിടയിൽ വാൻസിന്റെ യാത്ര റദ്ദാക്കിയത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.