മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കാർലോസ് അൽക്കരാസ് ഫൈനലിൽ. അഞ്ചുസെറ്റ് നീണ്ടുനിന്ന ആവേശപ്പോരിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ പരാജയപ്പെടുത്തിയാണ് അൽക്കരാസ് ഫൈനലിലെത്തിയത്.
സ്കോർ: 6-4, 7-6, 6-7, 6-7, 7-5. മത്സരത്തിന്റെ ഇടയ്ക്ക് പേശീവലിവും തളർച്ചയും അലട്ടിയെങ്കിലും അസാമാന്യമായ മനക്കരുത്തോടെ പൊരുതിയ അൽകാരസ് ജർമ്മൻ താരത്തിന്റെ വെല്ലുവിളിയെ മറികടക്കുകയായിരുന്നു. ആദ്യ സെറ്റ് 6-4 നാണ് അൽക്കരാസ് സ്വന്തമാക്കിയത്.
രണ്ടാം സെറ്റിൽ സ്വരേവ് വെല്ലുവിളിയുയർത്തിയെങ്കിലും ടൈബ്രേക്കറിൽ വീണു. 7-5 ന് ടൈബ്രേക്കർ കടന്ന അൽക്കരാസ് സെറ്റും സ്വന്തമാക്കി. മൂന്നും നാലും സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇതോടെ മത്സരം വീണ്ടും ടൈബ്രേക്കറിലേക്ക് നീണ്ടു.
അവസാനം രണ്ടു സെറ്റും സ്വന്തമാക്കി സ്വരേവ് മത്സരം സമനിലയിലാക്കി. അവസാന സെറ്റ് 7-5 ന് നേടി അൽക്കരാസ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരിലേക്ക് മാർച്ച് ചെയ്തു. 22കാരനായ അൽകാരസിന്റെ കരിയറിലെ എട്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. നൊവാക് ജോക്കോവിച്ച്-യാനിക് സിന്നർ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ അൽക്കരാസിന്റെ എതിരാളി.