തൃശൂർ: വടക്കാഞ്ചേരിയിൽ കോണ്ഗ്രസ് ഉയർത്തുന്ന കോഴവിവാദം വസ്തുതാവിരുദ്ധമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
മറ്റത്തൂരിലെ രാഷ്ട്രീയപ്രശ്നങ്ങൾ വഴിതിരിച്ചുവിട്ട് മുഖംരക്ഷിക്കാനുള്ള ശ്രമമാണു കോണ്ഗ്രസ് നടത്തുന്നത്. ഏതെങ്കിലും ഒരാളെ ചാക്കിട്ടു പിടിക്കാനുള്ള യാതൊരു അഭ്യാസവും സിപിഎം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ കോർപറേഷൻ എൽഡിഎഫിനു നഷ്ടമായതു യാഥാർഥ്യമാണ്. എന്നാൽ, ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ മുൻതൂക്കം എൽഡിഎഫിനുണ്ട്. വടക്കാഞ്ചേരിയിലെ തുല്യനിലയിൽ ബിജെപി, എസ്ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകളുടെ വോട്ടുനേടി സ്ഥാനം ലഭിച്ചാൽ ഉടൻ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം സമീപനം.
പ്രചരിപ്പിക്കപ്പെട്ട ഓഡിയോ മുസ്ലിം ലീഗ് സ്വതന്ത്രനും കോണ്ഗ്രസ് നേതാവും തമ്മിലുള്ളതാണ്. ആര് ആരോട് സംസാരിച്ചു എന്നതു ശ്രദ്ധിക്കണം.
തെളിവില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ഒരു രാജിയും ഉണ്ടാവില്ല. ജില്ലയിൽ ഒരു സ്ഥലത്തും ഒരു സ്ഥാനം നേടാനും എൽഡിഎഫ് കോഴ കൊടുത്തിട്ടില്ല. തോറ്റാലും നിലപാടിൽനിന്നു മാറില്ലെന്നും അബ്ദുൾ ഖാദർ പറഞ്ഞു.