കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ വിസ്തൃതിയേറിയ പാടശേഖരമായ ചാത്തൻചാലിൽ പെരുംതോടിനോട് ചേർന്നുള്ള ഫാം റോഡ് നിർമാണത്തിനായി ശേഖരിച്ചിരുന്ന മണ്ണ് സ്വകാര്യ വ്യക്തി കൊണ്ടുപോയതായി പരാതി.
നബാർഡ് ആർ.ഐ.ഡി.എഫ് 25 പദ്ധതിയിൽ ഉൾപ്പെടുത്തി കെഎൽഡിസി മുഖേന 7.27 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ചാത്തൻചാൽ കാർഷിക പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ഫാം റോഡ് നിർമിക്കുന്നത്.
കർഷകരുടെയും പ്രദേശവാസികളുടെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൃഷി ഓഫീസർ ഇടപെട്ട് മണ്ണെടുപ്പ് താത്കാലികമായി നിർത്തിവച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. മനോജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ. കണ്ണത്ത്, എം.ആർ. ഡേവിസ്, ഗ്രാമപഞ്ചായത്ത് അംഗം പി.എൽ. ജോയ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷയം കെഎൽഡിസിയെ അറിയിച്ചതായി പഞ്ചാ യത്ത് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായാണ് പെരുംതോടിന്റെ പാർശ്വഭിത്തിയോടുചേർന്ന് ഇരുവശങ്ങളിലും ഫാം റോഡ് നിർമിക്കുന്നത്. ട്രാക്ടർ, ടില്ലർ എന്നിവ ഉൾപ്പെടെയുള്ള കാർഷിക വാഹനങ്ങൾ കൃഷിയിടങ്ങ ളിലേക്ക് എത്തുന്നതിനും കാർഷിക ഉപകരണങ്ങളും വിളവുകളും കൊണ്ടുപോകുന്നതിനും ഫാം റോഡ് വേണമെന്നത് കർഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
പദ്ധതി അവസാനഘട്ടത്തിൽ
2021ൽ നിർമാണോദ്ഘാടനം നടന്ന ചാത്തൻചാൽ കാർഷിക പദ്ധതിയുടെ പ്രവൃത്തികൾ ഇടക്കാലത്ത് മന്ദഗതിയിലായിരുന്നെങ്കിലും നിലവിൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പാർശ്വഭിത്തി നിർമാണം, ഫാം റോഡ് നിർമാണം, ചാലിന്റെ ആഴം വർധിപ്പിക്കൽ, ഫൂട്ട് സ്ലാബുകളുടെ നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി യാഥാർഥ്യമായാൽ കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കട്ടപ്പുറം, അന്നനാട്, കക്കാട്, കരിമ്പനക്കാവ്, കണ്ണഞ്ചിറ എന്നിവിടങ്ങളിലെ പാടശേഖരങ്ങൾക്കും സമീപത്തെ ഏക്കറുകണക്കിന് കരഭൂമികൾക്കും ജലദൗർലഭ്യത്തിന് പരിഹാരമാകും.
ചാലക്കുടി പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പദ്ധതി പ്രവർത്തനക്ഷമമായാൽ വേനൽക്കാലത്ത് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാനും മഴക്കാലത്ത് അധികമായി വരുന്ന വെള്ളം ഒഴുക്കിക്കളയാനും സാധിക്കും.
ഏകദേശം 500 ഹെക്ടർ കൃഷിയിടങ്ങൾക്കും ഏഴ് ഇറിഗേഷൻ പദ്ധതികൾക്കും പത്തിലേറെ ചെറുകിട ജലസേചനപദ്ധതികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കും.
വർഷങ്ങളായി മണ്ണിടിച്ചിലും കൈയേറ്റവുംമൂലം സ്വാഭാവികത നഷ്ടപ്പെട്ട ചാത്തൻചാലിനെയും പെരുംതോടിനെയും നവീകരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.