തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019-21 കാലത്തെ ശന്പള പരിഷ്കരണ കുടിശിക ഇനി വരുന്ന സർക്കാരിന്റെ കാലത്തു മാത്രമാകും ജീവനക്കാർക്ക് ലഭിക്കുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ശന്പള പരിഷ്കരണ കുടിശികയുടെ അവസാന രണ്ടു ഗഡുക്കൾ 2027 ഏപ്രിലിനു ശേഷം മാത്രമേ ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുകയുള്ളൂവെന്ന് ഇതുസംബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പതിനൊന്നാം ശന്പള പരിഷ്കരണ കുടിശികയുടെ ഗഡുക്കൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാരുടെ കൈയിലെത്തില്ലെന്ന് ഇതോടെ വ്യക്തമായി. 2026 ഏപ്രിൽ മുതൽ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കുന്ന ശന്പള പരിഷ്കരണ കുടിശിക തുക 2027 ഏപ്രിൽ മുതൽ മാത്രമേ ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് വിചിത്ര ഉത്തരവാണെന്ന വാദവും ശക്തമായി.
രണ്ടു സർക്കാരുകൾക്കു മുന്പുള്ള കുടിശിക തുക നൽകാൻ അടുത്ത സർക്കാർ തയാറായില്ലെങ്കിൽ ജീവനക്കാരുടെ കാര്യവും പ്രതിസന്ധിയിലാകും. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ജീവനക്കാരുടെ 2019-21 കാലത്തെ ശന്പള പരിഷ്കരണ കുടിശികയുടെ അവസാന ഗഡുക്കൾ നൽകാൻ തീരുമാനിച്ചത്. ശന്പള പരിഷ്കരണ കുടിശിക നാലു ഗഡുക്കളായി നൽകാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിൽ രണ്ടു ഗഡുക്കൾ മാത്രമാണ് വിതരണം ചെയ്തത്.
മൂന്നും നാലും ഗഡുക്കൾ കുടിശികയായിരുന്നു. ഈ രണ്ടു ഗഡുക്കൾ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നാൽ സാന്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് കുടിശിക ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുന്നത് അടുത്ത സർക്കാരിന്റെ കാലത്തേക്കു മാറ്റിയത്. പെൻഷനാകാത്ത ജീവനക്കാർക്ക് ഈ തുക 2027നു ശേഷം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കേരളപ്പിറവി ദിനത്തിൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ശന്പള പരിഷ്കരണ കുടിശിക രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ജീവനക്കാർക്കു പിൻവലിക്കാൻ അവസരം നൽകണമെന്നു പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.
ജീവനക്കാരെ ഫൂളാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പിഎഫിൽ ലയിപ്പിക്കുന്ന കാലം മുതൽ പിൻവലിക്കാൻ ജീവനക്കാർക്ക് അവസരം നൽകണമെന്നും സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയും ആവശ്യപ്പെട്ടു.