ധാക്ക: സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്നു അടുത്തിടെ രൂപവത്കരിച്ച പ്രതിരോധസഖ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശ്. രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങൾ മുൻനിർത്തി അനുയോജ്യമായ തീരുമാനമെടുക്കുമെന്നു ബംഗ്ലാദേശിലെ രണ്ടു സഹമന്ത്രിമാർ വ്യക്തമാക്കി.
ആഗോള സമ്പദ്വ്യവസ്ഥയിലും വ്യാപാരത്തിലുമുണ്ടാകുന്ന മാറ്റങ്ങളും സ്വന്തം താത്പര്യങ്ങളും കണക്കിലെടുത്ത് സൗദി, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രതിരോധകൂട്ടായ്മയുടെ ഭാഗമാകുന്നതിനോടു ബംഗ്ലാദേശിന് അനുകൂല നിലപാടാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി. ബംഗ്ലാദേശ് ഫസ്റ്റ് എന്ന് നയമാണ് സർക്കാരിനുള്ളതെന്നും ദേശീയ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകുന്ന വിദേശനയമാണു രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനൊപ്പം പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാനും വ്യാപാരവും ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും വർധിപ്പിക്കാനും ബംഗ്ലാദേശ് ലക്ഷ്യമിടുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ റിയാദ് സന്ദർശിക്കുമെന്നും ഇതിന്റെ തീയതി ഉടൻപ്രഖ്യാപിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സഖ്യം സംബന്ധിച്ചുള്ള അന്തിമതീരുമാനം എടുക്കൂയെന്ന് ബംഗ്ലാദേശ് വിദേശകാര്യസഹമന്ത്രി ഷമാ ഒബെയ്ദ് ഇസ്ലാമും പ്രതികരിച്ചു.
ഓഗസ്റ്റ് ഏഴിന് സൗദിയിൽവച്ചാണ് സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ പ്രതിരോധകരാറിൽ ഒപ്പുവച്ചത്. കരാർപ്രകാരം, മൂന്നുരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുനേരേ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്നു രാജ്യങ്ങൾക്കും നേരേയുള്ള ആക്രമണമായി കണക്കാക്കും.