കൊച്ചി: പ്രതിപക്ഷനേതാവ് പറഞ്ഞ വിസ്മയം ജനങ്ങളുടെ പിന്തുണയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫിന് പിന്തുണ നല്കുന്ന ജനവിഭാഗം, ശരിതെറ്റിന്റെ രാഷ്ട്രീയം മനസിലാക്കുന്ന ജനങ്ങള്‍, ഭരണമാറ്റം ആഗ്രഹിക്കുന്നവർ തുടങ്ങിയവരെല്ലാം യുഡിഎഫിനൊപ്പം വരും.
വിചാരിച്ചതിനേക്കാള്‍ ജനപിന്തുണയാണ് യുഡിഎഫിനു തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ജനവിശ്വാസത്തിന്റെ കരുത്തില്‍ മുന്നോട്ടുപോകും. മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്- എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതിനെക്കുറിച്ച് അറിയില്ല. മുന്നണിയുടെ നന്മയ്ക്കായി ആര്‍ക്കും അവരുടേതായ സംഭാവനകള്‍ നൽകാം. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കും.
തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല. പാലാ, കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. താന്‍ മത്സരിക്കുന്ന കാര്യത്തിലടക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ധര്‍മടത്ത് കരുത്തനായ മത്സരാർഥിയുണ്ടാകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈപിടിച്ച് രാജിവയ്പിക്കാനാകില്ല. അതു വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല. രാജിവയ്ക്കുന്നതാണു നല്ലതെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നുവെന്നും സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു.