മാവേലിക്കര/അമ്പലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു രണ്ട് പേർ മരിച്ചു.
പിഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ കരാര്‍ ജീവനക്കാരന് വഴുവാടി കളീക്കല്‍ വടക്കതില്‍ ബിനു വര്‍ഗീസ് (55), അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നീർക്കുന്നം കളത്തിൽ വിജയന്റെ മകൾ ആര്യമോൾ (നഴ്സ്-26) എന്നിവരാണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ബിനു വര്‍ഗീസ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ തലവേദന കലശലായിരുന്നു. ഇതേത്തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദമാണ് കാരണമെന്ന് കരുതിയെങ്കിലും മരുന്നുകള്‍ നല്‍കിയിട്ടും തലവേദന കുറയാതിരുന്നത് കാരണം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
ഭാര്യ: മേരി കുളനട വാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഫേബ മറിയം ബിനു, ഹെബ മറിയം ബിനു. സംസ്കാരം പിന്നീട്. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന ആര്യ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
വിദേശത്ത് ജോലിക്കു പോകാനായി ആര്യ ബംഗളൂരുവിലെ ജോലി രാജിവച്ച് രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്.
ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽനിന്ന് ചികിത്സ തേടി. ഡിസ് ചാർജായി വന്ന ശേഷം വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടതോടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു.
രോഗം കൂടിയതോടെ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സംസ്കാരം വീട്ടുവളപ്പിൽ നടന്നു.