ന്യൂഡൽഹി: മകന്റെ മരണത്തെ തുടർന്ന് തന്റെ സന്പത്തിന്റെ 75 ശതമാനം ദാനം ചെയ്യുമെന്ന് ഇന്ത്യയിലെ ശതകോടീശ്വരനും വ്യവസായിയുമായ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ ആഗ്രഹപ്രകാരം സമൂഹത്തിന്റെ പുരോഗതിക്കാണ് താൻ ഈ കാര്യം ചെയ്യുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അനിൽ അഗർവാൾ വ്യക്തമാക്കി.
അപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലിരിക്കേയാണ് അഗ്നിവേശ് ഹൃദയാഘാതംമൂലം ബുധനാഴ്ച മരിച്ചത്. രാജ്യത്ത് ഒരു കുട്ടിയും പട്ടിണി കിടക്കരുത്, എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം, സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് തന്റെ സ്വത്തിന്റെ മുക്കാൽ ഭാഗവും നീക്കിവയ്ക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അഗ്നിവേശിന് നൽകിയ വാഗ്ദാനം നിറവേറ്റുമെന്നും ഇനിയുള്ള കാലം ലളിത ജീവിതം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേദാന്ത ഗ്രൂപ്പിലെ ആയിരക്കണക്കിന് ജീവനക്കാരെ സ്വന്തം മക്കളെപ്പോലെ കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖനനം, ഊർജം തുടങ്ങി പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന കന്പനിയാണ് വേദാന്ത ഗ്രൂപ്പ്. എണ്ണ, വാതകം, സിങ്ക്, ലെഡ്, വെള്ളി, ചെന്പ്, ഇരുന്പയിര്, ഉരുക്ക്, അലുമിനിയം, വൈദ്യുതി മേഖലകളിലും കന്പനി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ, ലൈബീരിയ, സാംബിയ, യുഎഇ, കൊറിയ, തായ്വാൻ, ജപ്പാൻ എന്നിവിടങ്ങളിൽ വേദാന്ത പ്രവർത്തിക്കുന്നു. അനിൽ അഗർവാളിന് ഏകദേശം 3.66 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.