തളിക്കുളം: വാർഡ് അംഗമായിരുന്ന കൃഷ്ണ ഘോഷിന്റെ മരണത്തെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തളിക്കുളം 13 -ാം വാർഡിൽ കൃഷ്ണ ഘോഷിന്റെ ഭാര്യ വിജിയെ എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഏരിയ കമ്മറ്റി വിളിച്ചുചേർത്ത യോഗത്തിലാണ് വിജി കൃഷ്ണഘോഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു അറിയിച്ചു.
സിപിഎം അംഗമായിരുന്ന കൃഷ്ണഘോഷ് വിജയിച്ച് ഒരു മാസം എത്തിയ ദിവസമാണ് ഹൃദയസ്തംഭനംമൂലം മരണപ്പെടുന്നത്. ഒരു മാസം മാത്രമാണ് വാർഡ് അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ അഞ്ച് വോട്ടിനായിരുന്നു വിജയം നേടിയത്. എൻഡിഎ സ്ഥാനാർഥിയായ ബിജെപിയിലെ സന്ദീപിനെയാണ് കൃഷ്ണ ഘോ ഷ് തോൽപ്പിച്ചത്.
യുഡിഎഫ് - ആർഎംപിഐ കൂട്ടുകെട്ടിൽ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും മത്സരിച്ച ആർഎംപി നേതാവ് ഷഫീർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കോൺഗ്രസ് വിമതൻ പുളിക്കൽ പ്രകാശനും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരുന്നു. കൃഷ്ണഘോഷിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് വിജിയെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചത്.