ഹൈദരാബാദ്: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം. ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന് പവൻ ഖേര ആരോപിച്ചിരുന്നു.
തുടർന്ന് പവൻ ഖേരയ്ക്കെതിരെ ആസാം പോലീസ് കേസെടുത്തിരുന്നു. ഇതോടെ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന് ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. തന്റെ ഭാര്യാവീട് തെലുങ്കാനയിൽ ആയതിനാലാണ് തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്ന് പവൻ ഖേര വ്യക്തമാക്കി.
ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയുടെ പരാതിയെ തുടർന്ന് ഡൽഹി പോലീസും ആസാം പോലീസും പവൻഖേരയുടെ ഡൽഹിയിലെ വസതിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് തെലുങ്കാന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.