തിരുവനന്തപുരം: റാപ്പിഡ് റെയില്‍ പദ്ധതിക്ക് അനുമതി തേടി കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിപിആര്‍ തയാറാക്കാനുള്ള അനുമതി തേടിയാണ് സംസ്ഥാനം കത്തയച്ചത്. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലേ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാവുകയുള്ളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ ആര്‍ആര്‍ടിഎസ് നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 583 കിലോ മീറ്റർ പാതയാണ് ലക്ഷ്യമിടുന്നത്.