Tech
ന്യൂഡൽഹി: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുതിച്ചുയരുന്നതിനെ തുടർന്ന് ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വൻ വിലവർദ്ധനവ് പ്രഖ്യാപിച്ച് യുഎസ് കമ്പനിയായ ആപ്പിൾ. മാക് ഡെസ്ക്ടോപ്പുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, ആപ്പിൾ ടിവി, ഹോംപോഡ് എന്നിവയ്ക്കാണ് വില കൂട്ടിയത്. എന്നാൽ കമ്പനിയുടെ പ്രധാന വരുമാന മാർഗമായ ഐഫോണുകളുടെ വിലയിൽ തത്കാലം മാറ്റം വരുത്തിയിട്ടില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ ആഗോള ആവശ്യകത വർധിച്ചതോടെയാണ് ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്ത് മെമ്മറി ഘടകങ്ങൾക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും ഉണ്ടായത്."നിർമാണ ഘടകങ്ങളുടെ വിലയിൽ ഇത്രയും വലിയൊരു വർധനവ് ഇത്രയും പെട്ടെന്ന് മുൻപ് ഉണ്ടായിട്ടില്ല. ഡാറ്റാ സെന്ററുകളുടെ വിപുലീകരണം മെമ്മറി സ്റ്റോറേജ് വിപണിയെ പൂർണമായി ബാധിച്ചു. ഇത്രയും കാലം ഉപഭോക്താക്കളെ ഈ വിലക്കയറ്റത്തിൽ നിന്ന് ഞങ്ങൾ സംരക്ഷിച്ചു നിർത്തി, എന്നാൽ ഇനി വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ആപ്പിൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ മാത്രമല്ല, യുഎസിലും മറ്റ് ആഗോള വിപണികളിലും ആപ്പിൾ സമാനമായ വിലവർധനവ് നടപ്പിലാക്കിയിട്ടുണ്ട്. ആപ്പിളിന്റെ മുൻ സിഇഒ ടിം കുക്കും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഘടകഭാഗങ്ങളുടെ വിലക്കയറ്റം മൂലം ഉത്പന്നങ്ങളുടെ വില കൂട്ടേണ്ടി വരുന്നത് ഒഴിവാക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാക്കിയിരുന്നു.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിസർച്ച് ഡയറക്ടർ തരുൺ പഥക് വ്യക്തമാക്കുന്നത് അനുസരിച്ച്, 2025ന്റെ അവസാന പാദം മുതൽ മെമ്മറി ചിപ്പുകളുടെ വില നാല് മടങ്ങിലധികമാണ് വർദ്ധിച്ചത്. ഇത് ആപ്പിളിനെ മാത്രമല്ല, വരും ദിവസങ്ങളിൽ വിൻഡോസ് ലാപ്ടോപ്പുകൾ, ക്രോംബുക്കുകൾ തുടങ്ങിയ മറ്റ് ബ്രാൻഡുകളെയും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നിലവിൽ ഐഫോണുകളുടെ വില വർദ്ധിപ്പിച്ചിട്ടില്ല എന്നത് ഉപഭോക്താക്കൾക്ക് താത്ക്കാലിക ആശ്വാസമാണെങ്കിലും, വരും മാസങ്ങളിൽ ഐഫോൺ നിരക്കുകളിലും മാറ്റം വരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Tech
ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമം കാരണം ഉത്പാദനചെലവ് വർധിക്കുന്നതിനാൽ ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയുടെ അടുത്ത പതിപ്പുകൾക്ക് വില കൂടിയേക്കും. ചിപ്പുകളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയോളം വർധിച്ചതായും, ഇതുവരെ കമ്പനി ഈ അധികചെലവ് സ്വയം വഹിക്കുകയായിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യം ഒട്ടും സുസ്ഥിരമല്ലെന്നും ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കി.
ഏതൊക്കെ ഉത്പ്പന്നങ്ങളെയാണ് ഇത് ബാധിക്കുകയെന്നോ എപ്പോഴാണ് വില വർദ്ധനവ് ഉണ്ടാകുകയെന്നോ അദ്ദേഹം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും, വരാനിരിക്കുന്ന സാമ്പത്തിക പാദത്തെ ഇത് ബാധിച്ചേക്കാമെന്ന് അദ്ദേഹം സൂചന നൽകി. പ്രത്യേകിച്ചും മാക് മിനി, മാക് സ്റ്റുഡിയോ എന്നിവ വിപണിയിൽ ആവശ്യത്തിനനുസരിച്ച് എത്തിക്കാൻ മാസങ്ങളെടുത്തേക്കും. 2026 സെപ്റ്റംബറിൽ ടിം കുക്ക് പദവി ഒഴിഞ്ഞ ശേഷം ചുമതലയേൽക്കുന്ന പുതിയ സിഇഒ ജോൺ ടെർനസും സമാനമായ രീതിയിൽ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടവും ഡാറ്റാ സെന്ററുകൾക്കായി കമ്പനികൾ വൻതോതിൽ മെമ്മറി ചിപ്പുകൾ വാങ്ങിക്കൂട്ടുന്നതുമാണ് 'റാംഗെദ്ദോൻ' (RAMageddon) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിസന്ധിക്ക് കാരണം. ആപ്പിളിനെക്കൂടാതെ ഡെൽ പോലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകളെയും ഇത് ബാധിച്ചിട്ടുണ്ട്. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 സീരീസിനെ ഈ വിലവർദ്ധനവ് നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടെക് ഇൻസൈറ്റ്സ് ഗവേഷകരുടെ കണക്കുകൂട്ടൽ പ്രകാരം, തങ്ങളുടെ ലാഭവിഹിതത്തിൽ കുറവുണ്ടാകാതിരിക്കാൻ അടുത്ത ഐഫോൺ പ്രോ മോഡലിന് ഏകദേശം 270 ഡോളർ വരെ (നിലവിലെ ഐഫോൺ 17 പ്രോയുടെ പ്രാരംഭ വില 1,099 ഡോളറാണ്) ആപ്പിളിന് വർധിപ്പിക്കേണ്ടി വന്നേക്കാം.
Business
കുപെർട്ടിനോ (കാലിഫോർണിയ): ഐഫോൺ ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന വൻ എഐ പരിഷ്കാരങ്ങളുമായി ആപ്പിൾ. ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ “ഡബ്ല്യുഡബ്ല്യുഡിസി’’യിലാണ് തങ്ങളുടെ തങ്ങളുടെ വോയ്സ് അസിസ്റ്റായ “സിരി’’യുടെ അത്യാധുനിക എഐ പതിപ്പും പുതിയ സുരക്ഷാ ഫീച്ചറുകളും കന്പനി പ്രഖ്യാപിച്ചത്.
“സിരി എഐ’’ എന്നു പേരിട്ടിരിക്കുന്ന ഈ പരിഷ്കാരം സിരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ്. നിലവിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺഎഐ (ചാറ്റ് ജിപിടി) തുടങ്ങിയ കന്പനികൾ എഐ രംഗത്ത് കൈവരിച്ച വൻ മുന്നേറ്റത്തിനു മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിളിന്റെ പുതിയ നീക്കം. സ്ക്രീൻ വായനയും മികച്ച സംഭാഷണവും ഫോണിന്റെ സ്ക്രീനിൽ എന്താണുള്ളതെന്നു കൃത്യമായി മനസിലാക്കാൻ പുതിയ സിരിക്കു സാധിക്കും.
ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും മുൻകാല സംഭാഷണങ്ങളും ഓർത്തെടുക്കാനുള്ള ശേഷിയും ഇതിനുണ്ടാകും. കൂടുതൽ സ്വഭാവികമായ ശബ്ദത്തിലും ശൈലിയിലുമായിരിക്കും പുതിയ സിരി സംസാരിക്കുക. ‘പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് ’ സുരക്ഷ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ആപ്പിൾ ഇന്റലിജൻസ് രൂപകൽപന ചെയ്തിരിക്കുന്നത്. മിക്ക എഐ പ്രക്രിയകളും ഫോണിനുള്ളിൽതന്നെ നടക്കും. കൂടുതൽ കംപ്യൂട്ടിംഗ് ശേഷി ആവശ്യമുള്ള സന്ദർഭങ്ങളിൽ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കും. ഈ വിവരങ്ങൾ ആപ്പിളിനുപോലും കാണാൻ സാധിക്കില്ലെന്നും ഡേറ്റ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും ആപ്പിൾ സോഫ്റ്റ്വേർ വിഭാഗം മേധാവി ക്രെയ്ഗ് ഫെഡറിഗി വ്യക്തമാക്കി.
ഇതിനൊപ്പം ഐഫോണുകൾക്കായി ‘ഐഒഎസ് 27’ (iOS 27) ഒഎസും മാക്കുകൾക്കായി ‘ഗോൾഡൻ ഗേറ്റ് ’ (Golden Gate) എന്ന പുതിയ ഒഎസും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഐഒഎസ് 27 ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ലഭ്യമാകുമെങ്കിലും എഐ ഫീച്ചറുകൾ പുതിയ മോഡലുകളിൽ മാത്രമായായിരിക്കും പരിമിതപ്പെടുത്തുക. ആദ്യ ഘട്ടങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാകുക.
കടുത്ത പ്രാദേശിക നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയനിലും ചൈനയിലും ആദ്യഘട്ടങ്ങളിൽ സിരി എഐ ലഭ്യമാകില്ലെന്നും കന്പനി അറിയിച്ചു. എഐ സാങ്കേതികവിദ്യക്കായി വൻതോതിൽ പണം നിക്ഷേപിക്കുന്നതിന്റെ ഭാഗമായി, കന്പനിയുടെ അധികമുള്ള പണം ഓഹരി ഉടമകൾക്കു ഡിവിഡന്റായി നൽകുന്ന രീതി അവസാനിപ്പിക്കുകയാണെന്ന് ആപ്പിൾ ചീഫ് ഫിനാൻഷൽ ഓഫീസർ കെവൻ പരേഖ് സൂചന നല്കി.
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി സഹകരിച്ച് പുതിയ നിയന്ത്രണങ്ങളും ആപ്പിൾ അവതരിപ്പിച്ചു.
Business
സാൻഫ്രാൻസിസ്കോ: ആഗോള സാങ്കേതിവിദ്യാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിനു (ഡബ്ല്യുഡബ്ല്യുഡിസി) മുന്നോടിയായി, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്.
ഐഒഎസ് 27, ആപ്പിൾ ഇന്റലിജൻസ് തുടങ്ങിയ വിപ്ലവകരമായ സവിശേഷതകളോടെ വിപണിയിലെത്തുന്ന പുതിയ ഫോണിന്റെ പ്രാരംഭവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഉപയോക്താക്കൾക്ക് വലിയ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നിർമാണച്ചെലവിലുണ്ടായ വൻ വർധനയാണ് ആപ്പിളിനെ പുതിയൊരു തന്ത്രത്തിലേക്ക് നയിക്കുന്നത്.
ആഗോളവിപണിയിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ ദൗർലഭ്യവും കടുത്ത മത്സരവും കാരണം സ്മാർട്ട്ഫോൺ സ്പെയർ പാർട്ടുകളുടെ വില കുതിച്ചുയരുകയാണ്. എന്നാൽ വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്തുന്നതിനായി ഐഫോൺ 18 പ്രോയുടെ പ്രാരംഭവില നിലവിലെ ഐഫോൺ 17 പ്രോയുടെ അതേ നിരക്കായ 1,04,300 രൂപയിൽ തന്നെ നിലനിർത്താൻ ആപ്പിൾ തയാറായേക്കും. തുടക്കത്തിൽ ലാഭവിഹിതം കുറച്ച് നിർമാണച്ചെലവ് കന്പനി സ്വയം ഏറ്റെടുക്കുമെങ്കിലും പിന്നീട് വരിസംഖ്യകളിലൂടെ ഇത് ഉപയോക്താക്കളിൽനിന്ന് ഈടാക്കാനാണ് നീക്കം.
ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗമാണ് ഉപയോക്താക്കളുടെ പോക്കറ്റ് ചോർത്തുക. ഫോണിൽ നേരിട്ടു പ്രവർത്തിക്കുന്ന എഐ ഫീച്ചറുകൾക്കു പുറമേ, കൂടുതൽ സങ്കീർണമായ പ്രക്രിയകൾക്കായി ആപ്പിളിന്റെ ‘പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട്’ സെർവറുകളെ ആശ്രയിക്കേണ്ടിവരും.
ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ സെർവറുകളുടെ നടത്തിപ്പ് ചെലവ് കോടിക്കണക്കിനു രൂപയാണ്. തുടക്കത്തിൽ ഈ ഭീമമായ തുക കന്പനി തന്നെ വഹിക്കുമെങ്കിലും, ഫോണിന്റെ ആയുസ് തീരുന്നതിനിടയിൽ വിവിധ സേവനങ്ങളിലൂടെ ഈ തുക തിരിച്ചുപിടിക്കാൻ കന്പനി നിർബന്ധിതരാകും.
ഫോൺ വാങ്ങിയ ശേഷം സോഫ്റ്റ്വേർ ഫീച്ചറുകൾക്കായി വീണ്ടും പണം നൽകേണ്ടിവരുന്നത് ഉപയോക്താക്കൾക്കിടയിൽ വൻ പ്രതിഷേധങ്ങൾക്കു കാരണമാകുമെന്നതിനാൽ വളരെ തന്ത്രപരമായ നീക്കമാണ് ആപ്പിൾ നടത്തുന്നത്.
നിലവിലുള്ള ആപ്പിൾ വൺ വരിസംഖ്യാ പദ്ധതിയിൽ ആപ്പിൾ ഇന്റലിജൻസ് സേവനങ്ങളെക്കൂടി ഉൾപ്പെടുത്താനാണ് സാധ്യത. നിലവിൽ ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി, ഐക്ലൗഡ് സ്റ്റോറേജ് എന്നിവ നൽകുന്ന ഈ പാക്കേജിലേക്ക് എഐ കൂടി എത്തുന്നതോടെ മാസവരിസംഖ്യയിൽ വലിയ വർധനയുണ്ടാകും. തുടക്കത്തിൽ സൗജന്യ ട്രയൽ കാലാവധി അനുവദിച്ച് ഉപയോക്താക്കളെ ശീലിപ്പിച്ച ശേഷമാകും മാസവരിസംഖ്യ ഈടാക്കുക. പ്രീമിയം എഐ സേവനങ്ങൾ പൂർണമായി ഉപയോഗിക്കാൻ ഉപയോക്താക്കൾ പ്രതിമാസം ഏകദേശം 1400 രൂപയോളം അധികം നൽകേണ്ടി വന്നേക്കാം.
ഗൂഗിൾ, സാംസംഗ് തുടങ്ങിയ എതിരാളികൾ തങ്ങളുടെ എഐ സേവനങ്ങൾക്ക് ദീർഘകാല സൗജന്യ ട്രയലുകൾ പ്രഖ്യാപിച്ച് വിപണി വിഹിതം ഉയർത്താൻ ശ്രമിക്കുന്നതിനാൽ ആപ്പിളിന് തുടക്കത്തിൽതന്നെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. മുൻകാലങ്ങളിൽ ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകി പിന്നീട് പെയ്ഡ് പ്ലാനുകളിലേക്ക് ഉപയോക്താക്കളെ മാറ്റിയതിനു സമാനമായൊരു തന്ത്രമാണ് ഇവിടെയും നടപ്പാക്കുന്നത്.
ചുരുക്കത്തിൽ, ആപ്പിൾ സ്റ്റോറിൽനിന്ന് ഫോൺ വാങ്ങുന്പോൾ വിലക്കൂടുതൽ അനുഭവപ്പെട്ടില്ലെങ്കിലും, വരും വർഷങ്ങളിൽ വരിസംഖ്യകളുടെ രൂപത്തിൽ ഉപയോക്താക്കളുടെ കൈയിൽനിന്നു വലിയൊരു തുക ചോരുമെന്ന് ഉറപ്പ്.
Tech
ഡൽഹി: ലോകത്ത് 2026ന്റെ ആദ്യപാദത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന റിക്കാർഡ് ആപ്പിളിന്റെ ഐഫോണ്‍ 17 സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്ത് ഐഫോണ്‍ 16 മോഡല്‍ ആയിരുന്നു ബെസ്റ്റ് സെല്ലര്‍. ഈ വർഷം ആദ്യപാദത്തിൽ ആകെ സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആറ് ശതമാനം വിപണി വിഹിതമാണ് ഐഫോണ്‍ 17 നേടിയിരിക്കുന്നത്. യുഎസ്, ചൈന എന്നീ പ്രധാന വിപണികളില്‍ ഇരട്ടി വില്പന വളര്‍ച്ച ഐഫോണ്‍ 17 രേഖപ്പെടുത്തിയെന്നും പുതിയ കൗണ്ടർപോയിന്റ് റിപ്പോർട്ടുകൾ സൂചനകൾ നല്കുന്നു. ഏറ്റവുമധികം വിറ്റഴിഞ്ഞ ഫോണുകളില്‍ ഐഫോണ്‍ 17 പ്രോ മാക്സ് രണ്ടും ഐഫോണ്‍ 17 പ്രോ മൂന്നും സ്ഥാനങ്ങളില്‍ ഇടംനേടിയിട്ടുണ്ട്.
ആപ്പിള്‍ ഡിസ്പ്ലെയില്‍ വരുത്തിയ അപ്ഗ്രേഡാണ് ഐഫോണ്‍ 17 ഇത്രയും ജനപ്രീയമാകാനുള്ള കാരണം. ഐഫോണ്‍ 16 മോഡല്‍ 60 ഹെര്‍ട്സ് മികവ് മാത്രമുള്ള ഡിസ്പ്ലെയിലുള്ള ഫോണായിരുന്നുവെങ്കില്‍ ഐഫോണ്‍ 17ന്റെ ഡിസ്പ്ലെ 120 ഹെര്‍ട്സ് ഉയര്‍ന്ന ശേഷിയുള്ളതാണ്. പ്രധാന എതിരാളിയായ സാംസങ് 2020ല്‍ ഗാലക്സി എസ്20 സീരീസിലൂടെ 120 ഹെര്‍ട്സ് ഡിസ്പ്ലെ അവതരിപ്പിച്ച സ്ഥാനത്താണ് ആപ്പിള്‍ അഞ്ച് വര്‍ഷം വൈകി സമാന ഡിസ്പ്ലെ കൊണ്ടുവന്നത്. പ്രോമോഷന് സാങ്കേതികവിദ്യയും ഐഫോണ്‍ 17ലുണ്ടായിരുന്നു.
എ19 ചിപ്പിലുള്ള സ്മാര്‍ട്ട്ഫോണായതിനാല്‍ ഐഫോണ്‍ 17 പ്രകടനത്തില്‍ ഏറ്റവും മികച്ചുനില്ക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ ദീര്‍ഘസമയ ഗെയിമിംഗിന് ഐഫോണ്‍ 17 ഗുണകരമാണ്. ക്യാമറയിലും ഐഫോണ്‍ 17 മികച്ച ഫീച്ചറുകള്‍ നല്കുന്നു. പ്രോ മോഡലുകളില്‍ നല്‍കിയിരിക്കുന്ന ടെലിഫോട്ടോ ക്യാമറ ലഭ്യമല്ലെങ്കിലും 48മെഗാപിക്സല്‍ പ്രധാന, 48മെഗാപിക്സല്‍ അള്‍ട്രാവൈഡ് ഡബിൾ റിയര്‍ ക്യാമറകള്‍ മികച്ച ഫോട്ടോകളും വീഡിയോകളും പ്രധാനം ചെയ്യുന്നു. വീഡിയോ റിക്കാർഡ് ചെയ്യുന്നതിന് മികച്ച ഓപ്ഷനാണ് ഐഫോണ്‍ 17. 18മെഗാപിക്സലിന്റെ സെന്റര്‍ സ്റ്റേജ് സെല്‍ഫി ക്യാമറയാണ് ഐഫോണ്‍ 17ലുണ്ടായിരുന്ന മറ്റൊരു പ്രധാന ക്യാമറ സവിശേഷത. മികച്ച ബാറ്ററിലൈഫും മാഗ്സേഫ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഐഫോണ്‍ 17 വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
Business
ന്യൂഡൽഹി: ഐഫോണ്‍ ഉപയോക്താക്കൾക്ക് കാറിൽ ഇനി വാട്സ്ആപ്പ് ഈസിയായി ഉപയോഗിക്കാം. ആപ്പിൾ കാർപ്ലേയ്ക്കായി വാട്സ്ആപ്പ് വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഇതിലൂടെ മെസേജിംഗ്, കോളിംഗ് ഫീച്ചറുകൾ കാറിലെ ഇൻഫോടെയ്മെന്റ് സിസ്റ്റത്തിൽ നേരിട്ട് ലഭിക്കും.
വാട്സ്ആപ്പ് കാറിലെ ഡാഷ്ബോർഡിൽ നേരിട്ട് പ്രവർത്തിക്കുന്ന സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതൽ വോയ്സ് കമാൻഡുകളെ മാത്രം ആശ്രയിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും.
ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന മാറ്റമാണിത്. ആപ്പ് ഇപ്പോൾ നേരിട്ട് കാർപ്ലേ സ്ക്രീനിൽ ലഭ്യമാണ്. ഡ്രൈവിങ്ങിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഇന്റർഫേസിലൂടെ ഉപയോക്താക്കൾക്ക് ചാറ്റുകൾ, കോളുകൾ, കോണ്ടാക്റ്റുകൾ എന്നിവ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഐഒഎസ് വേർഷൻ 26.13.74 ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ കാർപ്ലേ സ്ക്രീനിൽ ആപ്പ് ദൃശ്യമാകും.
മെസേജുകളും കോളുകളും ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ, ഈ ആപ്പ് ലളിതവും വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് വാട്സ്ആപ്പ് പറയുന്നത്.
ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ തക്കവിധമാണ് ആപ്പിന്റെ ഡിസൈൻ. സംഭാഷണങ്ങൾ പൂർണമായി സ്ക്രീനിൽ കാണാൻ കഴിയില്ല. പകരം പെട്ടെന്നുള്ള സന്ദേശങ്ങൾ അയക്കാനുള്ള വിവരങ്ങൾ മാത്രമേ ഇതിൽ കാണിക്കൂ.
International
ടെഹ്റാൻ: പ്രമുഖ അമേരിക്കൻ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് അമേരിക്കൻ കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ 18 മുൻനിര അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ കമ്പനികൾ കൊലപാതകങ്ങളിൽ പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദേശിച്ചു.
ഇതുകൂടാതെ അമേരിക്കൻ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശമുണ്ട്. ഇറാൻ സമയം ഏപ്രിൽ ഒന്ന് ബുധനാഴ്ച രാത്രി 8 മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു.
Tech
ആപ്പിളും ഓപ്പൺഎഐയും തമ്മിലുള്ള രണ്ട് വർഷത്തെ പ്രത്യേക കരാർ പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സിരിയിൽ ഇനി ഒന്നിലധികം ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തുമെന്ന് ആപ്പിൾ.
ഐഒഎസ് 27ൽ അവതരിപ്പിക്കുന്ന പുതിയ എക്സ്റ്റൻഷൻ ഫീച്ചറിലൂടെ സിരിയെ ഒന്നിലധികം ചാറ്റ്ബോട്ടുകളുമായി ബന്ധിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. ഓപ്പൺ എഐ മാത്രം ലഭിയമായിരുന്ന സിരിയിൽ ഇനി മുതൽ ഗൂഗിൾ ജെമിനി, ആന്ത്രോപിക് ക്ലോഡ് തുടങ്ങിയവ ലഭ്യമാകും.
ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്ന് തങ്ങൾക്കിഷ്ടപ്പെട്ട എഐ തെരഞ്ഞെടുക്കാനും സെറ്റിംഗ്സ് വഴി അത് നേരിട്ട് ക്രമീകരിക്കാനും സാധിക്കും. ഐഒഎസ് 27, ഐപാഡ് ഒഎസ് 27, മാക് ഒഎസ് 27 എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ട്.
ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ചാറ്റ്ബോട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ആപ്പിൾ ഇന്റലിജൻസ് ആൻഡ് സിരി സെക്ഷനിൽ പോയി അത് പ്രവർത്തനസജ്ജമാക്കാം.
എഐ സാങ്കേതികവിദ്യയിൽ പിന്നിലായിപ്പോയ ആപ്പിൾ, ഒരു പങ്കാളിയെ മാത്രം ആശ്രയിക്കുന്നതിന് പകരം എല്ലാവർക്കും അവസരം നൽകുന്ന രീതിയിലേക്കാണ് ഇപ്പോൾ മാറുന്നത്.
2026 ജനുവരിയിൽ ഗൂഗിളുമായി ആപ്പിൾ 100 കോടി ഡോളറിന്റെ കരാർ ഒപ്പുവച്ചതോടെ ജെമിനി മോഡലുകളെ ആപ്പിൾ ഉപകരണങ്ങളിൽ നേരിട്ട് ഉപയോഗിക്കാനുള്ള അധികാരം ആപ്പിൾ സ്വന്തമാക്കി.
Tech
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഐ ഫോൺ ഉപയോക്താക്കൾ ആശങ്കയിൽ..! ഐ ഫോൺ ഹാക്ക് ചെയ്യാൻ ശേഷിയുള്ള ഡാർക്ക്സോർഡ് എന്ന സ്പൈ സോഫ്റ്റ്വെയർ ഓൺലൈനിൽ പ്രചരിക്കുന്നതാണ് ഐ ഫോൺ ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തിയത്.
ടെക് ക്രഞ്ച് എന്ന പ്രമുഖ സാങ്കേതിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഐ ഫോൺ ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സൈബർ ഭീഷണിയാണിതെന്ന് ടെക് ക്രഞ്ച് വ്യക്തമാക്കുന്നു.
സോഫ്റ്റ്വെയറുകൾ പങ്കുവയ്ക്കുന്ന ഗിറ്റ്ഹബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഈ സ്പൈവെയർ നിബന്ധനകളൊന്നുമില്ലാതെ ലഭിക്കും. സാങ്കേതിക വിദ്യയിൽ വലിയ പരിജ്ഞാനമില്ലാത്തവർക്കു പോലും ഇതുപയോഗിച്ച് ഹാക്കിംഗ് നടത്താൻ സാധിക്കും. ഇക്കാരണങ്ങളാൽ വലിയ സുരക്ഷാഭീഷണിയാണു നിലനിൽക്കുന്നതെന്നും സുരക്ഷാവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
മിനിറ്റുകൾക്കുള്ളിൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഈ സ്പൈവെയറിന് ഉപയോക്താവിന്റെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കോൾ ഹിസ്റ്ററി, പാസ്വേഡുകൾ എന്നിവ ചോർത്താൻ ശേഷിയുണ്ടെന്ന് ഐ വെരിഫൈയിലെ ഗവേഷകർ വ്യക്തമാക്കി.
ഐഒഎസ് 18 പോലുള്ള പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും ആണ് പ്രധാനമായും ഇതു ബാധിക്കുന്നതെന്നും വിദഗ്ധർ.
അതേസമയം, ഗൂഗിളിലെ സുരക്ഷാ വിദഗ്ധരും സ്പൈ സോഫ്റ്റ്വെയർ ഭീഷണി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ആപ്പിൾ ഔദ്യോഗികമായി പ്രതികരിക്കുകയും ഉപയോക്താക്കൾ എത്രയും വേഗം സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു.
പുതിയ പതിപ്പുകളിൽ സ്പൈ സോഫ്റ്റ്വെയറുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും അതീവ സുരക്ഷ ആവശ്യമുള്ളവർ ലോക്ഡൗൺ മോഡ് ഉപയോഗിക്കണമെന്നും ആപ്പിൾ അധികൃതർ അറിയിച്ചു.
ആഗോളതലത്തിൽ 250 കോടിയിലധികം ആപ്പിൾ ഉപകരണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ അപ്ഡേറ്റ് ചെയ്യാത്ത ദശല്ഷക്കണക്കിന് ഫോണുകൾ ഇപ്പോഴും സുരക്ഷാഭീഷണിയിലാണ്.
Tech
ഏറ്റവും വില കുറഞ്ഞ വാപ്ടോപ് മോഡൽ എന്ന ടാഗിൽ മാക് ബുക്ക് നിയോ അവതരിപ്പിച്ച് ആപ്പിൾ. 599 ഡോളർ (ഏകദേശം 55,000 ഇന്ത്യൻ രൂപ) മുതലാണ് ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത്.
കമ്പനിയുടെ മുൻ നിര മോഡലുകളുടെ വില വർധിച്ചു വരുന്ന സാഹചര്യത്തിൽ മിഡ് റേഞ്ച് കന്പ്യൂട്ടറുകളുടെ വിപണി പിടിച്ചെടുക്കാനുള്ള ആപ്പിളിന്റെ തന്ത്രപരമായ നീക്കമാണിത്.
വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥികൾക്കിടയിലും വലിയ സ്വാധീനമുള്ള കുറഞ്ഞ വിലയിലുള്ള വിൻഡോസ് കമ്പ്യൂട്ടറുകൾക്കും ഗൂഗിൾ ക്രോംബുക്കിനും പകരക്കാരാനായാണ് ആപ്പിൾ ഈ മോഡലിനെ അവതരിപ്പിക്കുന്നത്.
ഐഫോൺ 16 പ്രോ സീരീസിന് കരുത്ത് പകരുന്ന എ18 പ്രോ ചിപ്പാണ് ഈ ലാപ്ടോപ്പിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 6-കോർ സിപിയു, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എൻജിൻ എന്നിവ ഉൾപ്പെടുന്നു.
ആപ്പിളിന്റെ എം സീരീസ് ചിപ്പുകളെ അപേക്ഷിച്ച് ശേഷി കുറവാണെങ്കിലും സാധാരണ ആവശ്യങ്ങൾക്ക് ഈ കരുത്ത് ധാരാളമാണ്. ഇന്റൽ കോർ അൾട്രാ 5 പ്രൊസസറുകളുള്ള മികച്ച പിസികളേക്കാൾ 50 ശതമാനം വേഗതയും എഐ പ്രകടനത്തിൽ മൂന്നിരട്ടി വേഗതയും നിയോ വാഗ്ദാനം ചെയ്യുന്നു.
256ജിബി സ്റ്റോറേജും എട്ട് ജിബി റാമുമുള്ള അടിസ്ഥാന മോഡലിൽ ടച്ച് ഐഡി സെൻസർ ലഭ്യമല്ല. എന്നാൽ 100 ഡോളർ അധികം നൽകിയാൽ സ്റ്റോറേജ് 512ജിബിയായി വർധിപ്പിക്കാനും ടച്ച് ഐഡി ഫീച്ചർ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.
കുറഞ്ഞ വിലയിൽ എത്തിക്കുന്നതിനും എതിരാളികളോട് മത്സരിക്കുന്നതിനുമായി, ചില സാങ്കേതിക വിട്ടുവീഴ്ചകൾ ഈ മോഡലിൽ വരുത്തിയിട്ടുണ്ട്.
13 ഇഞ്ച് എൽസിഡി ഡിസ്പ്ലേ 500 നിറ്റ്സ് തെളിച്ചം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷം ആദ്യമായി ആപ്പിൾ തങ്ങളുടെ ട്രൂ ടോൺ സാങ്കേതികവിദ്യയും പി3 വൈഡ് കളർ ഗാമറ്റും ഈ മോഡലിൽ ഒഴിവാക്കിയിട്ടുണ്ട്.
ട്രാക്ക്പാഡിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ആധുനിക ഫോഴ്സ് ടച്ച് സർഫേസിന് പകരം, പഴയ രീതിയിലുള്ള അമർത്തുമ്പോൾ ചലിക്കുന്ന മെക്കാനിക്കൽ ട്രാക്ക്പാഡാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കൂടാതെ, ചാർജിംഗിനായുള്ള മാഗ്സേഫ് കണക്ടറും ഇതിലില്ല. രണ്ട് യുഎസ്ബി-സി പോർട്ടുകളിൽ ഒന്നിലൂടെയാണ് ചാർജിംഗ് നടക്കുന്നത്. സിൽവർ, ഇൻഡിഗോ ബ്ലൂ, ബ്ലഷ് പിങ്ക്, സിട്രസ് ഓറഞ്ച് എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്.
1.2 കിലോഗ്രാം ഭാരമുള്ള അലുമിനിയം ബോഡിയുളള ഈ ലാപ്ടോപ്പിൽ 1080പി കാമറയും ഡോൾബി അറ്റ്മോസ് സ്പീക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tech
ആപ്പിൾ സിഇഒ ടിം കുക്ക് കമ്പനിയുടെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം രഹസ്യം വെളിപ്പെടുത്തിയത്.
തങ്ങൾ പിന്നോട്ട് നോക്കാറില്ലെന്നും മുന്നോട്ടാണ് നോക്കാറുള്ളതെന്നും 50-ാം വാർഷികത്തിലേക്കു അടുക്കുന്ന കന്പനിയുടെ നേട്ടങ്ങളിൽ തനിക്കു സന്തോഷമുണ്ടെന്നും ടിം കുക്ക് പറഞ്ഞു.
സ്റ്റീവ് ജോബ്സിന്റെ പൈതൃകത്തെക്കുറിച്ചും ഐഫോൺ നിർമാതാക്കളുടെ പ്രവർത്തനശൈലിയെക്കുറിച്ചും മുൻ നിര ടെക് കമ്പനികൾകിടയിൽ നിലനിൽക്കാൻ സാധിച്ചത് എങ്ങനെയെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യരും അവിടുത്തെ സംസ്കാരവുമാണ് കന്പനിയുടെ വളർച്ചയ്ക്ക് പ്രധാനമാണ്. കൃത്യമായി ഉദ്യോഗസ്ഥരെ നിയമിക്കുകയും നവീകരണത്തെ പ്രേത്സാഹിപ്പിക്കുക ചെയ്യുന്ന സംസ്കാരം സൃഷ്ടിക്കുന്നതാണ് ഒരു കന്പനിയുടെ വളർച്ച. മാറ്റത്തിന്റെ ഏതു ഘട്ടങ്ങളെയും തരണം ചെയ്യാനും ഉത്പന്നങ്ങൾ നിർമിക്കാനും ഇത് സഹായിക്കും.
സാംസംഗ് ആദ്യകാലത്ത് ഉണക്കമീൻ വിൽപനക്കാരായിരുന്നു, നോക്കിയ ഒരു പേപ്പർ മില്ലും, എന്നാൽ 50 വർഷങ്ങൾക്കുശേഷവും ആപ്പിൾ ഇപ്പോഴും ആപ്പിൾ തന്നെയായി തുടരുന്നു എന്ന് ടിം കുക്ക് കൂട്ടിചേർത്തു.
കമ്പനിയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന റോക്ക് ടംബ്ലർ തിയറിയെക്കുറിച്ചും സംസാരിച്ചു. കാര്യങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുന്ന ആളുകളെ ഒന്നിപ്പിക്കാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Business
ന്യൂയോർക്ക്: ലോകമെന്പാടുമുള്ള ടെക് പ്രമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ തങ്ങളുടെ ആദ്യ വന്പൻ ഇവന്റ് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാർച്ച് നാലിന് ന്യൂയോർക്ക്, ലണ്ടൻ, ഷാങ്ഹായ് എന്നിവിടങ്ങളിൽ ഒരേസമയം നടക്കുന്ന സ്പെഷൽ ആപ്പിൾ എക്സ്പീരിയൻസ് എന്ന ചടങ്ങിലൂടെ ഐഫോൺ 17ഇ ഉൾപ്പെടെയുള്ള പുതിയ ഉത്പന്നങ്ങൾ കന്പനി പുറത്തിറക്കും.
വിലകുറഞ്ഞ മാക് ബുക്ക്, ഐഫോൺ 17ഇ, പുതിയ ഐപാഡ് എയർ എന്നിവയാണ് ഈ പരിപാടിയിലെ പ്രധാന ആകർഷണങ്ങൾ. വിദ്യാർഥികളെയും സാധാരണ ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് ആപ്പിൾ ഇത്തവണ കുറഞ്ഞ വിലയിലുള്ള ഉത്പന്നങ്ങൾക്ക് മുൻഗണന നൽകുന്നത്.
ആപ്പിൾ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന വിലകുറഞ്ഞ മാക് ബുക്ക് എത്തുന്നതോടെ ലാപ്ടോപ്പ് വിപണിയിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സ്ഥാനാർഥി വാര്‍ഡിലെ വീടുകളിൽ ആപ്പിള്‍ വിതരണം ചെയ്തു. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. നല്ലേങ്ങര ഇബ്രാഹിമാണ് വോട്ടർമാർക്ക് ആപ്പിൾ വിതരണം ചെയ്തത്.
വിമത സ്ഥാനാർഥിയായാണ് ഇബ്രാഹിം മത്സരിച്ചത്. വാര്‍ഡിലെ നാനൂറോളം വീടുകളിലായിരുന്നു ആപ്പിൾ വിതരണം. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചത്.
ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം അടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇബ്രാഹിം പറയുന്നത്.
National
ബംഗളൂരു: ആമസോണിൽ ആപ്പിൾ ഐമാക് ഓർഡർ ചെയ്തയാൾക്ക് ഡെലിവറി ജീവനക്കാരന്റെ മാന്യമല്ലാത്ത പെരുമാറ്റവും ഭീഷണിയും നേരിട്ടതായി പരാതി. 100x.bot എന്ന കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശാർദുൽ ലവേക്കർ ആണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഓർഡർ ചെയ്ത ആപ്പിൾ ഐമാക് ശനിയാഴ്ച ഡെലിവറി ചെയ്യാനായി ലഡു തബ്രേസ് എന്ന ജീവനക്കാരൻ എത്തിയിരുന്നു. സ്ഥലത്തില്ലാത്തതിനാൽ സുരക്ഷാ ജീവനക്കാരെ ഏൽപ്പിക്കാൻ ശാർദുൽ പറഞ്ഞെങ്കിലും ഡെലിവറി ബോയ് കേട്ടില്ല.
തുടർന്ന് മറ്റൊരു ദിവസം വന്ന് ഇയാൾ ഓഫീസിൽ ബഹളം വെക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം ഡെലിവറിക്കായി ഇയാൾ എത്തിയില്ല. ഓർഡർ റിട്ടേൺഡ് ആയി മാർക്ക് ചെയ്തു.ശാർദുൽ വീണ്ടും ഓർഡർ നൽകിയെങ്കിലും പിന്നീടും റിട്ടേൺ ആയി എന്ന് കാണിച്ചു.
പിന്നാലെ ലഡു തബ്രേസിനെ വിളിച്ച ശാർദുലിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഐമാക് ഇനി ലഭിക്കില്ലെന്നും പോലീസിൽ പരാതി നൽകിയാലും ഒന്നും ചെയ്യില്ലെന്നും പറഞ്ഞതായി ശാർദുൽ കുറിച്ചു.
ശാർദുലിന്റെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബംഗളൂരു സിറ്റി പോലീസ് പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് ആവശ്യമായ നടപടികൾക്കായി കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: യുഎസിൽ സ്ഥിരതാമസത്തിനു സഹായിക്കുന്ന ‘ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കി. വൈറ്റ്ഹൗസിലെ റൗണ്ട്ടേബിൾ യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
10 ലക്ഷം യുഎസ് ഡോളർ നൽകി ഇത് സ്വന്തമാക്കുന്ന കുടിയേറ്റക്കാർക്ക് അവരുടെ വീസ അപേക്ഷ വേഗത്തിലാക്കാവുന്നതാണ്. വിദേശ തൊഴിലാളികളെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കാതെ നിലനിർത്താൻ ആഗ്രഹിക്കുന്ന കന്പനികൾക്ക് 20 ലക്ഷം ഡോളർ നൽകി ഇത് സാധ്യമാക്കാം.
അമേരിക്കൻ കോളജുകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവരുന്നത് നാണക്കേടാണെന്നും ട്രംപ് പറഞ്ഞു.
trumpcard.gov എന്ന വെബ്സൈറ്റും പ്രവർത്തനസജ്ജമായിട്ടുണ്ട്. സൈറ്റിൽനിന്ന് അമേരിക്കൻ കന്പനികൾക്ക് ഗോൾഡൻ കാർഡ് വാങ്ങാവുന്നതാണ്. യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് പുറത്തിറങ്ങുന്നവരെ ധൈര്യമായി നിയമിക്കാൻ സാധിക്കുന്നില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അടക്കമുള്ളവർ തന്നോട് പറയുകയുണ്ടായി. ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു.
ഗോൾഡൻ കാർഡിലൂടെ ബില്യൺ കണക്കിന് ഡോളറും നാം നേടും. ഇതെല്ലാം രാജ്യത്തിനു വേണ്ടി ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ സേവനമുപയോഗിച്ച് എത്തുന്നവരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും രാജ്യത്തിന്റെ ഭാഗമാകാൻ അനുവദിക്കുകയെന്ന് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുറ്റ്നിക് അറിയിച്ചു.
Business
ന്യൂയോർക്ക്: 2025ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍ നിർമാതാക്കളെന്ന പദവി ആപ്പിൾ തിരിച്ചുപിടിക്കുമെന്ന് ടെക്നോളജി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിൾ തങ്ങളുടെ പ്രധാന എതിരാളികളായ സാംസംഗിനെ മറികടക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
14 വർഷത്തിനുശേഷം ആദ്യമായാണ് ആപ്പിൾ സാംസംഗിനെ മറികടക്കാനൊരുങ്ങുന്നത്. പുതിയ ഐഫോണ്‍ സീരീസുകൾക്കു ലഭിക്കുന്ന വന്പിച്ച സ്വീകാര്യതയും ഉപഭോക്താക്കൾ ഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ താത്പര്യം കാണിക്കുന്നതുമാണ് ഈ കുതിപ്പിനു കാരണമാകുന്നത്.
ആപ്പിൾ ആഗോള വിഹിതം ഉയർത്തും
ഈ വർഷം 24.3 കോടി സ്മാർട്ട്ഫോണുകൾ ആപ്പിൾ വിപണിയിലെത്തിത്തിക്കുന്പോൾ സാംസംഗിന്റേത് 23.5 കോടിയായിരിക്കും. ഈ വർഷം ഐഫോണിന്റെ ഷിപ്മെന്റ് 10 ശതമാനം ഉയരുന്പോൾ സാംസംഗിന്റേത് 4.6 ശതമാനമായിരിക്കും. ആഗോള സ്മാർട്ട്ഫോണ്‍ വിപണിയിൽ ആപ്പിളിന് ഈ വർഷം 19.4 ശതമാനം വിഹിതം ലഭിച്ചേക്കും. ഇത് 2011നു ശേഷം ആദ്യമായി ആപ്പിളിനെ ഒന്നാം സ്ഥാനത്തെത്തിക്കും. സാംസംഗിന്് 18.7 ശതമാനവുമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
കുതിപ്പിനു കാരണം
2025ൽ ആഗോള സ്മോർട്ട്ഫോണ്‍ വിൽപ്പനയിൽ 3.3 ശതമാനം വാർഷിക വളർച്ച പ്രതീക്ഷിക്കുന്നതായി കൗണ്ടർ പോയിന്റ് റിസർച്ച് റിപ്പോർട്ട് പറയുന്നു.
സെപ്റ്റംബറിൽ വിപണിയിലെത്തിച്ച ഐഫോണ്‍ 17 സീരീസ് ഫോണുകളാണ് ആപ്പിളിന്റെ വിജയക്കുതിപ്പിനു കാരണമെന്നും അവധിക്കാല വിൽപ്പന സീസണിൽ ഐഫോണ്‍ 17 സീരീസുകൾ മികച്ച പ്രകടമാണ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിന്റെ പ്രധാന വിപണികളായ യുഎസിലും ചൈനയിലും ഐഫോണ്‍ 17 സീരീസ് ഫോണുകൾക്ക് വലിയ ഡിമാൻഡാണ് ലഭിച്ചത്.
യുഎസിൽ ഐഫോണ്‍ 17 സീരീസിന്റെയും ഐഫോണ്‍ എയറിന്റെയും ഉൾപ്പെടെ വിൽപ്പന പുറത്തിറങ്ങി ആദ്യ നാല് ആഴ്ചകളിൽ ഐഫോണ്‍ 16 സീരീസുകളെക്കാൾ (ഐഫോണ്‍ 16ഇ ഒഴികെ) 12 ശതമാനം കൂടുതലായിരുന്നു. ചൈനയിൽ ഐഫോണ്‍ 17 സീരീസിന്റെ വിൽപ്പന മുൻ മോഡലിനേക്കാൾ 18 ശതമാനം കൂടുതലായിരുന്നു.
കുറെക്കാലത്തിന് ശേഷം ഐഫോണുകളുടെ ഡിസൈൻ പരിഷ്കരിച്ചതും കോവിഡ് കാലത്ത് സ്മാർട്ട്ഫോണ്‍ വാങ്ങിയവർ ഇപ്പോൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചതുമാണ് ആപ്പിളിന് നേട്ടമായത്.
2029വരെ മുന്നിൽ
2029 വരെ സ്മാർട്ട്ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനം ആപ്പിൾ നിലനിർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള കാരണങ്ങളും വിദഗ്ധർ പറയുന്നുണ്ട്. 2023നും 2025ലെ രണ്ടാംപാദത്തിനുമിടയിൽ 35.8 കോടി സെക്കൻഡ് ഹാൻഡ് ഐഫോണുകളാണ് വിറ്റത്.
ഈ ഉപയോക്താക്കൾ വരും വർഷങ്ങളിൽ തങ്ങളുടെ ഫോണുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് ഡിമാൻഡ് വർധിപ്പിക്കും. യുഎസ്-ചൈന വ്യാപാര തർക്കം ആപ്പിളിനെ ബാധിച്ചിട്ടില്ലെന്നും കൗണ്ടർപോയിന്റ് പറയുന്നു. ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും പുതിയ വിപണികളിലേക്ക് വളരാൻ കഴിഞ്ഞതും ആപ്പിളിന് ഗുണകരമാണ്.
ആപ്പിളിന്റെ ബജറ്റ് വിലയിലുള്ള മോഡലായ ഐഫോണ്‍ 17ഇ, ഫോൾഡബിൾ ഫോണ്‍ എന്നിവ അടുത്ത വർഷം വിപണിയിലെത്തുമെന്നും കൗണ്ടർപോയിന്റ് പ്രവചിക്കുന്നു. ആപ്പിളിന്റെ വിർച്വൽ അസിസ്റ്റന്റായ സിരിയുടെ അപ്ഗ്രേഡും അടുത്ത വർഷം ഡിസൈനിൽ വലിയ മാറ്റം വരുത്തുന്നതും നിർണായകമാകും.
Tech
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐ ഫോണായ "ഐഫോണ്‍ എയര്‍' ഡിസൈന്‍ ചെയ്ത അബിദുര്‍ ചൗധരി കമ്പനി വിട്ടെന്ന് റിപ്പോര്‍ട്ട്. "ഐഫോണ്‍ എയര്‍' വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അബിദുര്‍ ചൗധരിയുടെ രാജി.
സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുന്നതിനായാണ് അബിദുര്‍ ആപ്പിളിനോട് ഗുഡ്ബൈ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ടെക് ഭീമനായ ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായിരുന്നു അബിദുര്‍ ചൗധരി. യുകെയിലെ ലൗബറോ സര്‍വകലാശാലയില്‍ നിന്ന് ഡിസൈനിംഗിൽ ചൗധരി ബിരുദം നേടിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ആപ്പിളില്‍ ചേര്‍ന്നത്.
ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ (5.6 മില്ലീമിറ്റര്‍ കട്ടി) ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഖ്യാതിയുമായാണ് ഐ ഫോണ്‍ എയര്‍ വിപണിയില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച വില്പന ഫോണിന് ലഭിച്ചിരുന്നില്ല. ഇതിന്റെ കനം 5.6 എംഎം മാത്രമാണ്. ഐഫോണ്‍ എയറിന് 48 എംപി ഫ്യൂഷന്‍ കാമറയും ഉണ്ട്. മുന്‍വശത്ത് 18 എംപി സെല്‍ഫി കാമറയാണ് നല്‍കിയിരിക്കുന്നത്.
ഐ ഫോണ്‍ എയര്‍ മോഡലിന്റെ ന്യൂനതയായി പലരും എടുത്തു കാണിക്കുന്ന കാര്യം അതിന് ഒരു പിന് കാമറയെ ഉള്ളൂവെന്നതാണ്. ഐ ഫോണ്‍ 17 മോഡലിനു പോലും ഇരട്ട പിന്‍കാമറ ഉണ്ട്. വിലയും കുറവ്. ഐഫോണ്‍ എയറിന്റെ പ്രാരംഭ വില ഇന്ത്യയില്‍ 1,19,990 രൂപയാണ്. അബിദുര്‍ ചൗധരി കമ്പനി വിട്ടതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ പ്രതിച്ചിട്ടില്ല.
Tech
ഐഫോണുകള്‍ കൊണ്ടുനടക്കാന്‍ ചെറിയൊരു തുണിസഞ്ചി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജാപ്പനീസ് ഫാഷന്‍ ഹൗസായ ഇസേ മിയാകെയുമായി സഹകരിച്ച് ഐഫോണ്‍ പോക്കറ്റ് എന്നൊരു ഉത്പന്നമാണ് കമ്പനി പുറത്തിറക്കിയത്.
ലിമിറ്റഡ് എഡിഷന് വെയറബിള്‍ പോക്കറ്റ് ആണിത്. ഐഫോണോ അതുപോലെയോ ഉള്ള ചെറിയ ഡിവൈസുകള്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള വലിപ്പമേ ഐഫോണ്‍ പോക്കറ്റ് എന്ന ആക്സസറിക്കുള്ളൂ.
ഇത് കെെയില്‍ കൊണ്ടുനടക്കാം, ബാഗുകളില്‍ കെട്ടിവച്ച് ഉപയോഗിക്കാം, വേണമെങ്കില്‍ ശരീരത്തില്‍ തൂക്കിയിടുകയും ചെയ്യാം. രണ്ട് സ്ട്രാപ്പ് വേരിയന്റുകളാണ് പുതിയ ഐഫോണ്‍ പോക്കറ്റിനുണ്ടാവുക.
ഒന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതും ഒന്ന് നീളം കൂടിയ സ്ട്രാപ്പുള്ളതും. നീളം കുറഞ്ഞതിന് 149.95 ഡോളറും (13200 രൂപയോളം) നീള മേറിയതിന് 229.95 ഡോളറും (20400 രൂപയോളം) ആണ് വില. ഇന്ത്യയില്‍ ഇത് എത്തുമോ എന്ന് വ്യക്തമല്ല.
ഐഫോണ്‍ പോക്കറ്റ് നീളം കുറഞ്ഞ സ്ട്രാപ്പ് വേരിയന്റ് ലെമണ്‍, മാന്ഡറിന്, പര്‍പ്പിള്‍, പിങ്ക്, പീക്കോക്ക്, സഫയര്‍, സിന്നാമന്‍, ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളില്‍ വില്പനയ്ക്കെത്തും. നീളമേറിയ സ്ട്രാപ്പുള്ള വേരിയന്റിന് സഫയര്‍, സിന്നാമന്‍, കറുപ്പ് നിറങ്ങളാണുണ്ടാവുക.
ഫ്രാന്‍സ്, ചൈന, ഇറ്റലി, ജപ്പാന്, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ പോക്കറ്റ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
International
സിലിക്കൺ വാലി: രണ്ട് ഡേറ്റിംഗ് പ്ലാറ്റ്ഫോമുകൾ ആപ്പ് സ്റ്റോറിൽനിന്ന് ഔദ്യോഗികമായി നീക്കം ചെയ്ത് ആപ്പിൾ. ടീ, ടീഓൺഹെർ എന്നീ ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളാണ് ആപ്പിൾ നീക്കിയത്.
വർധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളെയും തുടർന്നാണ് തീരുമാനം. ഈ രണ്ട് ആപ്പുകളും മോഡറേഷൻ, ഉപയോക്തൃ സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ടവ നിരവധി ആപ്പ് സ്റ്റോർ നയങ്ങൾ ലംഘിച്ചുവെന്നാണ് ആപ്പിൾ പറയുന്നത്.
നിരവധി ഉപയോക്തൃ പരാതികളും നെഗറ്റീവ് റിവ്യുകളും ഈ ആപ്പുകൾക്കെതിരെ ഉയർന്നിരുന്നു. പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ പ്രശ്നങ്ങളെക്കുറിച്ച് കമ്പനി നിരവധി തവണ ഡെവലപ്പർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ആവർത്തിച്ചുള്ള പരാതികൾക്കൊടുവിൽ ഈ ആപ്പുകളെ ആപ്പിൾ ഒഴിവാക്കുകയായിരുന്നു.
Tech
ഐഒഎസ് 26 ഒഎസിലെ ലിക്വിഡ് ഗ്ലാസ് ഡിസൈനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പുനര്‍വിചിന്തനവുമായി ആപ്പിള്‍. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് ഐഒഎസ് ഇന്റര്‍ഫെയ്സ് അടിമുടി മാറ്റിക്കൊണ്ടുള്ള പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ ആപ്പിള്‍ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ലിക്വിഡ് ഗ്ലാസ് ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 26.1 ബീറ്റാ പതിപ്പിലാണ് പുതിയ ടോഗിള്‍ ഫീച്ചര്‍ അവതരിപ്പിച്ചത്.
ഇതുവഴി ഐഒഎസിലെ ഗ്ലാസ് പശ്ചാത്തലങ്ങള്‍ കൂടുതല്‍ ഇരുണ്ടതാക്കാന്‍ സാധിക്കും. സെറ്റിംഗ്സില് ഡിസ്പ്ലേ ആൻഡ് ബ്രൈറ്റ്നെസ് ഓപ്ഷനില്നിന്നു ലിക്വിഡ് ഗ്ലാസ് തെരഞ്ഞെടുത്താല്‍ ക്ലിയര്‍, ടിന്റഡ് എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം.
ഐഒഎസ് 26.1 ബീറ്റാ പതിപ്പിലും മാക്ക് ഒഎസ് 26.1 ഡെവലപ്പര്‍ ബീറ്റയിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട്.
Business
മുംബൈ: ഇന്ത്യയിൽ ആപ്പിളിന്റെ സ്വപ്നതുല്യമായ മുന്നേറ്റം ഐഫോണുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു. 2025 ജനുവരി-മാർച്ച് പാദത്തിൽ, പിസി, ടാബ്ലെറ്റ് വിപണികളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി ഇത് ഉയർന്നുവന്നു. സംരംഭങ്ങളിലും ഉപഭോക്തൃ വിഭാഗങ്ങളിലും ഐപാഡുകൾക്കും മാക്ബുക്കുകൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇതിന് ആപ്പിളിന്റെ വിപണിയെ ഉയർത്തിയത്.
കനാലിസിന്റെ ഡാറ്റ പ്രകാരം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ മാറി. ആപ്പിളിന്റെ ടാബ്ലെറ്റ് വിപണി വിഹിതം 16 ശതമാനം ആയി ഉയർന്നു. കഴിഞ്ഞവർഷത്തെക്കാൾ 27% വളർച്ച രേഖപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി. പിസി വിഭാഗത്തിൽ, ആപ്പിൾ കയറ്റുമതിയിൽ 73 ശതമാനത്തിന്റെ അന്പരപ്പിക്കുന്ന വളർച്ച രേഖപ്പെടുത്തി. വിപണി വിഹിതം 7.1 ശതമാനമായി ഉയർന്ന് ആദ്യമായി മികച്ച അഞ്ച് പിസി ബ്രാൻഡുകളിൽ ഇടം നേടി.
അതേസമയം, ടാബ്ലെറ്റ് കയറ്റുമതിയിൽ 33.4 ശതമാനം ഇടിവുണ്ടായെങ്കിലും 29.9 ശതമാനം വിപണി വിഹിതവുമായി സാംസംഗ് ഒന്നാം സ്ഥാനം നിലനിർത്തി. ചൈനീസ് കന്പനികളായ ലെനോവോയും ഷവോമിയും ടാബ്ലെറ്റ് കയറ്റുമതിയിൽ യഥാക്രമം 16.1 ശതമാനവും 12.6 ശതമാനവും വളർച്ച കൈവരിച്ചപ്പോൾ, ഏസറിന് 67.2% കുത്തനെ ഇടിവ് നേരിട്ടു.
2025ലെ ആദ്യപാദത്തിൽ ഇന്ത്യയുടെ പിസി (ടാബ്ലെറ്റ് ഒഴികെ) വിപണി വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വളർച്ചയുമായി 3.3 മില്യണ്‍ യൂണിറ്റിലെത്തി. നോട്ട്ബുക്ക് കയറ്റുമതിയിൽ 21 ശതമാനം വർധനയാണ് (2.4 മില്യണ്‍ യൂണിറ്റുകൾ) ഇതിന് കാരണമായത്്. ഡെസ്ക്ടോപ്പ് കയറ്റുമതി ശതമാനം കുറഞ്ഞ് 906,000 യൂണിറ്റിലെത്തി.
പിസി വിപണിയിൽ 28.9% വിഹിതവുമായി എച്ച്പിയാണ് മുന്നിൽ, തൊട്ടുപിന്നാലെ ലെനോവോ (18.8%), ഏസർ (15.8%), ഡെൽ (13.3%) എന്നിവ ഇടിവ് രേഖപ്പെടുത്തി. ആപ്പിളിന് പുറമെ, ലെനോവോയും ഏസറും മാത്രമാണ് ഈ പാദത്തിൽ കയറ്റുമതി വളർച്ചയിൽ ഇരട്ടയക്കം രേഖപ്പെടുത്തിയത്.