മുംബൈ: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ 'ആപ്പിൾ പേ' അടുത്ത മാസം ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചേക്കും. സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാകുകയെന്നാണ് റിപ്പോർട്ടുകൾ.
ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയിൽ ആപ്പിൾ പേ നിലവിൽ ലഭ്യമായിരുന്നില്ല. ആക്സിസ് ബാങ്കിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുമായും ആപ്പിൾ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക നിബന്ധനകളിൽ അന്തിമ തീരുമാനമായിട്ടില്ല.
ഐഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക പേയ്മെന്റ് ആപ്പുകൾ തുറക്കാതെ തന്നെ ഡിവൈസിൽ സേവ് ചെയ്ത ടോക്കണൈസ്ഡ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് 'ടാപ്പ് ആൻഡ് പേ' വഴി വേഗത്തിൽ ഇടപാടുകൾ നടത്താം.
ബയോമെട്രിക് പ്രാമാണീകരണത്തിന് റിസർവ് ബാങ്ക് നൽകിയ അനുമതി അനുസരിച്ച് ഫെയ്സ് ഐഡി, ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ഇടപാടുകൾ നടത്താം.
രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിതരണത്തിൽ നാലാം സ്ഥാനത്തുള്ള ആക്സിസ് ബാങ്കിന് ജൂലൈയിലെ കണക്കനുസരിച്ച് 1.62 കോടിയിലധികം സജീവ ക്രെഡിറ്റ് കാർഡുകളുണ്ട്.
നിലവിൽ ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് വിപണിയുടെ 84 ശതമാനവും നിയന്ത്രിക്കുന്നത് യുപിഐ ആണ്. ശക്തമായ ഈ യുപിഐ നെറ്റ്വർക്കിലേക്കായിരിക്കും ആപ്പിൾ പേയുടെ കടന്നുവരവ്.
2022 മുതൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ പങ്കാളിത്തം 8 ശതമാനമായി ഇരട്ടിച്ചിട്ടുണ്ട്. തുടക്കത്തിൽ ആക്സിസ് ബാങ്കുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ച ശേഷം ഘട്ടംഘട്ടമായി മറ്റ് പ്രധാന ബാങ്കുകളെയും ആപ്പിൾ പേയുമായി ബന്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.