തിരുവനന്തപുരം: ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു.
ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു.
ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഒരു സ്വകാര്യ ചാനലിൽ പ്രതികരിച്ചു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.
അതേസമയം മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.
സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.
ഭാര്യയുമായുള്ള പ്രശ്നം പരിഹരിച്ചതോടെ ഗണേഷിന്റെ രാജി ഉണ്ടാകില്ല എന്നാണ് സൂചന.