ന്യൂഡൽഹി: വാട്സ്ആപ്പിൽ യൂസർനെയിം സംവിധാനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ മെസ്സേജിങ് ആപ്പായ അരാട്ടൈ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അരാട്ടൈ ആപ്പിലെ യൂസർനെയിം അധിഷ്ഠിത അക്കൗണ്ട് ഫീച്ചർ ഒഴിവാക്കുകയാണെന്ന് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പ് അറിയിച്ചു.
തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. പുതിയ ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ശ്രീധർ വെമ്പ് വ്യക്തമാക്കി. എന്നാൽ ഈ മാറ്റം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യം കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അടുത്തിടെ വാട്സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് തടഞ്ഞിരുന്നു. മൊബൈൽ നമ്പറുകൾ പരസ്യമാക്കാതെ, ടെലിഗ്രാം മാതൃകയിൽ യൂസർനെയിം മാത്രം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ അനുവദിക്കുന്നതായിരുന്നു വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഇത് വലിയ സഹായമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും, സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടത്തുന്നവരെ കണ്ടെത്താൻ ഇത് തടസമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ വന്നപ്പോൾ, ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന കാര്യം സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പിന് മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചതും അരാട്ടൈ ആപ്പ് അടിയന്തരമായി ഈ ഫീച്ചർ പിൻവലിക്കാൻ തീരുമാനിച്ചതും.
കേന്ദ്ര സുരക്ഷാ മാനദണ്ഡങ്ങളോട് പൂർണ്ണമായി സഹകരിച്ചുകൊണ്ട് യൂസർനെയിം സംവിധാനം നിർത്തലാക്കുന്ന ആദ്യത്തെ ഇന്ത്യൻ മെസ്സേജിങ് ആപ്പായി മാറിയിരിക്കുകയാണ് സോഹോയുടെ അരാട്ടൈ. സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്ക് പകരമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഒരു പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമാണ് അരാട്ടൈ.