ക്ഷേത്രങ്ങളുടെ നാടാണ് ഇന്ത്യ. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നിരവധി ക്ഷേത്രങ്ങള്‍ രാജ്യത്തെമ്പാടുമുണ്ട്. ഇവയില്‍ പലതും വാസ്തുവിസ്മയങ്ങളും ചരിത്രത്തിന്റെ സാക്ഷിപത്രങ്ങളുമാണ്. എന്നാല്‍ അവിടെയെത്തുന്ന സന്ദര്‍ശകരെ കാത്ത് ചില അദ്ഭുതങ്ങള്‍ കരുതി വയ്ക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. അത്തരത്തിലൊരു പുരാതന ക്ഷേത്രമാണ് ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലുള്ള ജ്വാലാമുഖി അഥവാ ജ്വാലാ ജി ക്ഷേത്രം. ഐതിഹ്യങ്ങളിലും നാടോടിക്കഥകളിലും ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ഐതിഹ്യമനുസരിച്ച് ശിവന്റെ ഭാര്യയായ സതീദേവിയുടെ ശരീരഭാഗം വീണ 51 ശക്തിപീഠങ്ങളിലൊന്നാണ് ജ്വാലാമുഖി ക്ഷേത്രം. പിതാവായ ദക്ഷന് നടത്തിയ യാഗത്തില്‍ തന്റെ ഭര്‍ത്താവായ ശിവനെ ക്ഷണിക്കാതെ അപമാനിച്ചതില്‍ മനംനൊന്ത സതീദേവി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുകയായിരുന്നു. സതിയെത്തേടിയെത്തിയ ശിവന് കണ്ടതാവട്ടെ പ്രിയപത്നിയുടെ നിര്‍ജീവ ശരീരവും.
ശിവന്റെ കോപത്തില്‍നിന്ന് ആവിര്‍ഭവിച്ച വീരഭദ്രന് ദക്ഷനെ ചുട്ടുചാമ്പലാക്കിയെങ്കിലും ക്രോധം അവസാനിക്കാഞ്ഞ ശിവന് സതിയുടെ കത്തുന്ന ശരീരവുമായി താണ്ഡവം ആരംഭിച്ചു. എന്നാല്‍ ഈ അപകടം മനസിലാക്കിയ മഹാവിഷ്ണു തന്റെ സുദര്‍ശന ചക്രത്താല്‍ സതിയുടെ ശരീരത്തെ 51 ഭാഗങ്ങളായി ഛേദിക്കുകയും അവ ഓരോ ശക്തിപീഠങ്ങളായി തീരുകയുമായിരുന്നുവെന്നുമാണ് ഐതിഹ്യം.
ഇതില്‍ സതീദേവിയുടെ നാവ് പതിച്ചയിടമാണ് ജ്വാലാമുഖി ക്ഷേത്രമായി മാറിയതെന്ന് പറയപ്പെടുന്നു. ഒരിക്കലും അണയാത്ത അഗ്നിജ്വാലയാണ് ഈ ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത്. സതീദേവിയുടെ നാവാണിത് എന്നാണ് വിശ്വാസം.
ഈ പുരാതന ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലും പുരാണങ്ങളിലുമടക്കം നിരവധി പ്രാചീന ഹിന്ദു ഗ്രന്ഥങ്ങളില്‍ ജ്വാലാമുഖി ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്.
ഇവിടെ ക്ഷേത്രം ഉയര്‍ന്നതിനെപ്പറ്റിയും പല കഥകളുണ്ട്. ഒരിക്കല്‍ ഒരു ആട്ടിടയന് വനത്തിലൂടെ നടക്കുമ്പോള്‍ ഒരു പാറയുടെ മുകളില്‍ ഒരു തീജ്വാല ആളിക്കത്തുന്നതായി കണ്ടു. അയാള്‍ ഇക്കാര്യം അന്ന് പ്രദേശം ഭരിച്ചിരുന്ന കാട്ടോക്ക് രാജവംശത്തിലെ രാജാവായ ഭുമി ചന്ദിനെ അറിയിച്ചു. വലിയ ദുര്‍ഗാ ഭക്തനായിരുന്ന രാജാവ് അവിടെ ക്ഷേത്രം പണിയാന്‍ ഉത്തരവിടുകയായിരുന്നുവെന്നാണ് ഐതിഹ്യം.
അതേസമയം ചില നാടോടിക്കഥകള്‍ അനുസരിച്ച് ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ നായകരായ പാണ്ഡവരാണ് ഈ ജ്വാല കണ്ടെത്തിയതെന്നും ഇവിടെ ക്ഷേത്രം പണിതതെന്നും പറയുന്നു. എന്തായാലും ഇവിടത്തെ തീജ്വാല ഒരിക്കലും അണഞ്ഞിട്ടില്ല. കാറ്റിനും മഴയ്ക്കുംപോലും ജ്വാലയെ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
വിവിധ കാലങ്ങളിൽ പല രാജാക്കന്മാര് ക്ഷേത്രം സന്ദര്‍ശിക്കുകയും പലവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിപ്പോരുകയും ചെയ്തു. പ്രസിദ്ധ സിഖ് രാജാവായിരുന്ന മഹാരാജ രഞ്ജിത് സിംഗ് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ഷേത്രത്തിന്റെ താഴികക്കുടം സ്വര്‍ണത്തില്‍ പൊതിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ മകന് ഖരക് സിംഗ് ക്ഷേത്ര വാതിലുകള്‍ വെള്ളിയില്‍ പൊതിയുകയും ചെയ്തു.
അതേസമയം മുഗള്‍ ചക്രവര്‍ത്തി അക്ബറുമായി ബന്ധപ്പെട്ടുള്ള ഒരു കഥ ഏറെ പ്രശസ്തമാണ്. ഈ തീജ്വാലയുടെ ആധികാരികതയില്‍ സംശയാലുവായിരുന്ന അക്ബര്‍ ഇരുമ്പു പാളികൊണ്ട് അടച്ചും വെള്ളമൊഴിച്ചും ജ്വാല കെടുത്താനായി ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വ്യര്ഥമായത്രേ. പരാജയം സമ്മതിച്ച അക്ബര്‍ ക്ഷേത്രത്തിന് ഒരു സ്വര്‍ണക്കുട സമ്മാനിച്ചെങ്കിലും ദേവിയുടെ ശക്തിയില്‍ അത് വിലയില്ലാത്ത ഏതോ ലോഹമായി മാറിയെന്നാണ് ഐതിഹ്യം.
ഏഴ് പ്രകൃതിദത്ത തീജ്വാലകളാണ് ഈ ക്ഷേത്രത്തില്‍ പാറയുടെ വിള്ളലുകളില്‍നിന്ന് പുറപ്പെടുന്നത്. ഓരോ ജ്വാലയും ദുര്‍ഗയുടെ ഓരോ ഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. മഹാലക്ഷ്മി, അന്നപൂര്‍ണ, ചണ്ഡി, ഹിങ്ളാജ്, വിദ്യാവാസിനി, അംബിക, അഞ്ജന എന്നിങ്ങനെയാണ് ഓരോ ജ്വാലകളുടെ നാമങ്ങള്‍. പ്രത്യക്ഷത്തില്‍ യാതൊരു ഇന്ധനവുമില്ലാതെയാണ് ഇവ ജ്വലിക്കുന്നതെന്നത് സന്ദര്‍ശകരില്‍ വലിയ അദ്ഭുതമാണ് സൃഷ്ടിക്കുന്നത്.
അതേസമയം പാറകള്ക്കടിയിലുള്ള ചില വാതകങ്ങളാണ് ഈ ജ്വാലയ്ക്കു പിന്നിലുള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഭക്തര്‍ക്ക് ഇത് ദൈവിക ശക്തിയുടെ ദൃഷ്ടാന്തമാണ്. താന്ത്രിക ഗ്രന്ഥങ്ങളില്‍ പറയുന്ന ഏറ്റവും ശക്തിമത്തായ 51 ശക്തി പീഠങ്ങളിലൊന്നാകയാല് ദൈവാരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നായാണ് ജ്വാലാമുഖിയെ കണക്കാക്കുന്നത്.
ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. നവരാത്രിസമയത്ത് ക്ഷേത്രം ഒരു മനോഹര കാഴ്ചയാണ്. സ്വര്‍ണത്താല്‍ പൊതിഞ്ഞ താഴികക്കുടവും വെള്ളിയില്‍ പൊതിഞ്ഞ ഭിത്തികളും ക്ഷേത്രത്തെ ആകര്‍ഷകമാക്കുന്നു. നടുഭാഗത്താണ് പ്രധാന ജ്വാല തെളിഞ്ഞു കത്തുന്നത്.
വിഗ്രഹങ്ങളില്ലെന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഈ ജ്വാലയെയാണ് ദേവതയുടെ പ്രതീകമായി ആരാധിക്കുന്നത്. ഇതിനെ ജ്വാലാ മാതാ എന്നാണ് വിളിക്കുന്നത്. ചുറ്റമ്പലത്തിനുള്ളില്‍ മറ്റ് ദേവതകളുടെയും പ്രതിഷ്ഠകളുണ്ട്.
വിശ്വാസത്തിനന്റെയും ദുരൂഹതയുടെയും ദൈവിക ഊര്‍ജത്തിന്റെയും കേന്ദ്രമായി നൂറ്റാണ്ടുകളായി നിലകൊള്ളുകയാണ് ജ്വാലാമുഖി ക്ഷേത്രം. ഇവിടെയുള്ള അനശ്വരമായ ജ്വാല കാലത്തിനും കാലാവസ്ഥയ്ക്കും മനുഷ്യനും തൊടാനാവാത്ത വിധത്തില്‍ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.
ശാസ്ത്ര വിസ്മയമെന്നോ ദൈവിക അദ്ഭുതമെന്നോ വിശേഷിപ്പിക്കാവുന്ന ജ്വാലാ ജി ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തവും ദുരൂഹവുമായ ആത്മീയ കേന്ദ്രങ്ങളിലൊന്നായാണ് വിരാജിക്കുന്നത്.