പാലോട്: കിളിമാനൂർ തൊളിക്കുഴിയിൽനിന്നും 45 കിലോ ചന്ദനവുമായി രണ്ടുപേരെ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി.
ഇട്ടിവ മണൽവെട്ടം കോഴിയോട് കളിയിലിൽ വീട്ടിൽ നവാസ്, ചിറയിൻകീഴ് മുദാക്കൽ ഊരുപൊയ്ക പ്രമീളാലയത്തിൽ പ്രമോദ് എന്നിവരാണ് പിടിയിലായത്.
ചന്ദനം കടത്താൻ ഉപയോഗിച്ച കെഎൽ 16 എഫ് 4348 നമ്പർ മാരുതി അൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചന്ദനം പ്രമോദിനു വിറ്റ പെരിങ്ങാവ് സ്വദേശി നജാം, ഇടനിലക്കാരനായ കാഞ്ഞിരത്തുംമൂട് സ്വദേശി വിഷ്ണു എന്നിവർ ഒളിവിലാണ്. നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി, പള്ളിക്കൽ, കിളിമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചന്ദന കള്ളക്കടത്ത് വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് അഞ്ചുകേസുകളിലായി 10 പേരെ വനം വകുപ്പ് പിടികൂടിയിട്ടുണ്ട്.
പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്, ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നജിം, നാഗരാജ്, രാജേഷ്, സൂര്യ, ദേവിക എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ വനം കോടതിയിൽ ഹാജരാക്കി.