തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വിഷയത്തിൽ തർക്കം തുടരുന്നതിനിടെ ലത്തീൻ അതിരൂപത ആസ്ഥാനത്തെത്തി മന്ത്രിമാരായ കെ. മുരളീധരനും സി.പി ജോണും.
ഇന്നലെ വൈകുന്നരത്തോടെ വെള്ളയന്പലം ബിഷപ്സ് ഹൗസിലെത്തിയ മന്ത്രിമാർ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര എന്നിവ രുമായി കൂടിക്കാഴ്ച നടത്തി. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ, ചാൻസലർ ഫാ. ജോസ്ജി എന്നിവരും പങ്കെടുത്തു. പതിവു സന്ദർശനത്തിനായാണ് എത്തിച്ചേർന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. ഇത് തന്റെ നിയോജക മണ്ഡലമാണ്. എംപിയായിരിക്കുന്പോഴും എംഎൽഎ ആയിരിക്കുന്പോഴും താൻ ഇവിടുത്തെ സ്ഥിരം സന്ദർശകനാണ്.
ജില്ലയിലെ രണ്ടു മന്ത്രിമാരാണ് ഞങ്ങൾ രണ്ടു പേരും. ഫിഷറീസ് വകുപ്പിന്റെ കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സഭാ നേതൃത്വം ചർച്ച ചെയ്തതാണ്. മന്ത്രിസഭാ രൂപീകരണത്തിൽ യുഡിഎഫ് എല്ലാ കാര്യങ്ങളും നോക്കിയിട്ടുണ്ട്. ചിലപ്പോൾ ചില കാര്യങ്ങൾ വിട്ടുപോയി എന്നുവരാം. അതൊക്കെ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കടലിനെ അറിയുന്ന ആൾ ഫിഷറീസ് മന്ത്രിയാകണമെന്ന മുൻ നിലപാടു തന്നെയാണ് സഭയ്ക്കുള്ളതെന്ന് മോണ്‍. യൂജിൻ എച്ച്. പെരേര പ്രതികരിച്ചു.
മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന വിമർശനം നേരത്തേ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്കു ശേഷം വെള്ളയന്പലത്തെ ബിഷപ്സ് ഹൗസിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരായ കെ. മുരളീധരനും, സി.പി ജോണും ഇന്നലെ സഭാ ആസ്ഥാനത്തെത്തിയത്.
മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും സഭ തങ്ങളുടെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മുതലപ്പൊഴിയിലെ വിഷയങ്ങളിലടക്കം അടിയന്തര ഇടപെടൽ ആവശ്യമാണെന്നും തീരമേഖലയിലെ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ മന്ത്രിയാകേണ്ടത് ആവശ്യമാണെന്നും കൂടിക്കാഴ്ചയിൽ അറിയിച്ചു.