ചാരുംമൂട്: കാലവർഷം എത്തിയതോടെ വെള്ളപ്പൊക്കത്തിന്റെ ഭയപ്പാടിലാണ് നൂറനാട് പഞ്ചായത്തിലെ ആറ്റുവ നിവാസികൾ. മഴയെത്തുടർന്ന് വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ആറ്റുവ മേഖലയിൽ വെള്ളം കയറാറുണ്ട്.
മൂന്നുവശവും അച്ചൻകോവിലാറിനാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആറ്റുവ. ചേന്നാത്തുകടവിന്റെ ഇരുഭാഗത്തും ഭൂവസ്ത്രം വിരിച്ച ആറ്റുബണ്ട് ഒന്നരക്കിലോമീറ്റർ ദൂരത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ നിർമിച്ചുവെങ്കിലും വെള്ളപ്പൊക്കത്തിനു ശാശ്വതപരിഹാരമായില്ല. അച്ചൻകോവിലാറ്റിലെ ചേന്നാത്തുകടവിൽ അമ്പതു മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടണം. അതിനുശേഷം ചീപ്പ് നിർമിച്ച് അരീത്തോടുവഴി ആറ്റുവയിലേക്കു വെള്ളം കയറുന്നതു തടയുകയാണ് ഇതിനുള്ള ഏകപരിഹാരം. ഇതിനുവേണ്ട സത്വരനടപടികൾ ജനപ്രതിനിധികളും മേജർ ഇറിഗേഷൻവകുപ്പും സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ആറ്റുവയിൽനിന്നുള്ള വെള്ളം മഴക്കാലത്ത് ആറ്റിലേക്ക് ഒഴുകിപ്പോകാനുള്ള തോടാണ് അരീത്തോട്. എന്നാൽ, ആറ്റിൽ വെള്ളം പൊങ്ങുമ്പോൾ ആറ്റുവയിലേക്കും ഇതുവഴിതന്നെ വെള്ളം കയറുന്നു. മഴക്കാലത്ത് കിഴക്കൻവെള്ളത്തിന്റെ ശക്തമായ വരവിൽ അച്ചൻകോവിലാറ്റിൽ വെള്ളം പൊങ്ങുമ്പോൾ ആറ്റുവയിലെ നൂറോളം വീടുകളിലാണ് വെള്ളം കയറുന്നത്. റോഡുകളിലെല്ലാം വെള്ളംകയറി ആറ്റുവ ഒറ്റപ്പെടുന്നു. കുടുംബങ്ങളെ സമീപത്തുള്ള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് ചെയ്യാറുള്ളത്.
ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും വീടുകൾക്ക് ലക്ഷക്കണക്കിനു രൂപയുടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതായി പ്രദേശ വാസികൾ പറയുന്നു. വീട്ടുപകരണങ്ങളും സാധനങ്ങളും നശിക്കുന്നു. വളർത്തുമൃഗങ്ങളും ദുരിതത്തിലാകുന്നു. കൃഷികൾക്കും വ്യാപകനാശമാണ് ഉണ്ടാകുന്നത്. പുരയിടങ്ങൾ ഇടിഞ്ഞ് ആറ്റിലേക്കു വീഴുന്നു. ആറ്റുവയിലേക്കു കയറുന്ന വെള്ളം രണ്ടു കിലോമീറ്റർ ദൂരത്തുള്ള മാവേലിക്കര-പന്തളം റോഡിൽ വരെ എത്താറുണ്ട്. കാലവർഷം ശക്തമാവുന്നതോടെ ഏതു നിമിഷവും ആറ്റുവ പ്രദേശം വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.