ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ചും ഇന്ത്യക്കാരുടെ സുരക്ഷ, തന്ത്രപരമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ചും കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ചർച്ച നടത്തി.
ഇറാനിലും ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതയോഗം ചർച്ച ചെയ്തു. എന്നാൽ രക്ഷാനടപടികളെന്തെന്നു സർക്കാർ വെളിപ്പെടുത്തിയില്ല.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചു മേഖലയിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വിശദീകരിച്ചു. മേഖലയിലെ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുമായും അടുത്തു പ്രവർത്തിക്കുന്നു എന്നാണു മോദി പറഞ്ഞത്.
മന്ത്രിസഭാസമിതി യോഗത്തിനു ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ മോദി ടെലിഫോണിൽ വിളിച്ചു ചർച്ച നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സുരക്ഷാകാര്യ മന്ത്രിസഭാ സമിതി, മേഖലയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷയിലും സുരക്ഷയിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പരീക്ഷകളുടെ സ്ഥിതി, വിമാനയാത്രക്കാരുടെ പ്രശ്നങ്ങൾ, ജോലികളിലും ബിസിനസുകളിലുമുള്ള പ്രവാസികളുടെ സുരക്ഷ തുടങ്ങിയവയും സാന്പത്തിക, വാണിജ്യ പ്രതിസന്ധിയും കേന്ദ്രമന്ത്രിസഭാ സമിതി അവലോകനം ചെയ്തു. ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ആവശ്യമായതും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രിസഭ നിർദേശിച്ചു.
ഇതിനിടെ, ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ഖമനെയ്യുമായുള്ള ഇന്ത്യയുടെ ബന്ധം മോശമായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
2017 മുതൽ 2024 വരെ നാലു തവണ ഖമനയ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു. നാലു തവണയും ഇറാന്റെ ഡൽഹിയിലെ എംബസി ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.