ന്യൂഡൽഹി: ദുബായിലെ ഇറേനിയൻ ആശുപത്രി അടച്ചുപൂട്ടിയതിനെത്തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നേരിടുന്ന ഗുരുതര വീസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു കേരള കോണ്ഗ്രസ്-എം ചെയർമാനും എംപിയുമായ ജോസ് കെ. മാണി.
യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആശുപത്രി അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ നഴ്സുമാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും കേന്ദ്രം സഹായം നൽകണമെന്നും വിദേശകാര്യ മന്ത്രിക്കും ദുബായിലെ ഇന്ത്യൻ എംബസിക്കും അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദുബായിലെ ആശുപത്രി അടച്ചതിനെത്തുടർന്ന് ഇന്ത്യൻ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള 134 ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബങ്ങളും വലിയ പ്രതിസന്ധിയാണു നേരിടുന്നത്.
അവിടെ ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാർക്കും ജോലി നഷ്ടപ്പെട്ടു. പുതിയ തൊഴിൽ, സന്ദർശക, പങ്കാളി വീസകൾക്കുള്ള അപേക്ഷകൾ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ തള്ളിക്കളയുകയാണ്.
മറ്റു രാജ്യങ്ങളിലെ ജീവനക്കാർക്കായി അതത് എംബസികൾ ഇടപെടലുകൾ നടത്തുന്നതായാണു അറിയുന്നത്. ഇതേരീതിയിൽ പ്രവാസി ഇന്ത്യക്കാർക്കും കേന്ദ്രം സഹായത്തിനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തണം- പാർലമെന്ററി സമിതി യോഗത്തിനായി ഡൽഹിയിലെത്തിയ ജോസ് കെ. മാണി വിശദീകരിച്ചു.