വടക്കഞ്ചേരി: ചൊവ്വാഴ്ച വൻ തീപിടിത്തമുണ്ടായ കണച്ചിപ്പരുത മേഖലകളിൽ വായുവിലുള്ള ഓക്സിജന്റെ അളവ് ശരാശരിക്കും വളരെ കൂടുതലാണെന്ന് കണ്ടെത്തൽ. വായുവിൽ ഓക്സിജന്റെ അളവ് ശരാശരി 21 ശതമാനമാണ്. എന്നാൽ ഈ മേഖലയിൽ ഇത് 30 ശതമാനത്തിനടുത്തു വരെയുണ്ടെന്ന് സ്വകാര്യ സംരംഭകത്വത്തിൽ കണച്ചിപ്പരുതയിൽ ഓക്സിജൻ പ്ലാന്റ് നടത്തുന്ന തൃശൂർ സ്വദേശി പീറ്റർ സി. മാത്യു പറഞ്ഞു.
വിവിധ പരിശോധനകളിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഓക്സിജന്റെ അളവ് 23.5 ശതമാനത്തിൽ കൂടുതലായാൽ ആ പ്രദേശത്തെ ഓക്സിജൻ എൻറിച്ച് മേഖലയായാണ് കണക്കാക്കുക.
കണച്ചിപ്പരുതക്കടുത്തുള്ള പാലക്കുഴിയിലാണിപ്പോൾ ഏറ്റവും കൂടുതൽ ഓക്സിജന്റെ അളവുള്ളത്. പാലക്കുഴിയിൽ 30 ശതമാനത്തിൽ കൂടുതലുണ്ട്. ഓക്സിജന്റെ അളവ് ഉയർന്നുനിന്നാൽ തീപിടിത്തസാധ്യതയും കൂടും. ഉയർന്ന ചൂടു കൂടിയാകുമ്പോൾ എല്ലാം പിടിവിട്ടു പോകും. ഓക്സിജൻ കൂടുതലുള്ള പ്രദേശത്ത് മെഴുകുതിരി കത്തിച്ചാൽ അത് കൂടുതൽ തെളിച്ചത്തിലും വേഗത്തിലും കത്തും. ഇതിനാൽ ചെറിയ തീപ്പൊരിയിൽ വലിയ തീപിടുത്തമുണ്ടാകാമെന്ന് പറയുന്നു. കണച്ചിപ്പരുതയിൽ തീ പെട്ടെന്ന് പടർന്നുകയറാൻ കാരണമായത് ഇതെന്നാണ് നിഗമനം.
പച്ചക്കാടുകൾ വരെ തീയിലമർന്നു. ഈർപ്പം കൂടുതലും സസ്യങ്ങളും മരങ്ങളും നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളുമാകുമ്പോൾ പ്രകാശ സംശ്ലേഷണം വഴി മരങ്ങൾ കൂടുതൽ ഓക്സിജൻ പുറത്തുവിടുന്നതാണ് ഓക്സിജന്റെ അളവ് കൂടാൻ കാരണമാകുന്നത്.
പ്യൂരിറ്റിയുള്ള ഓക്സിജൻ വഴി മനുഷ്യർക്ക് ഉന്മേഷവും ആരോഗ്യവും ശ്വസന പ്രക്രിയ എളുപ്പമാകുമെന്ന ഗുണവുമുണ്ട്.