തിരുവനന്തപുരം: ശബരിമലയുടെ പേരിൽ കേരളത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം അയ്യപ്പൻ കാണുന്നുണ്ടെന്ന് ശബരിമലയുടെ അയൽവാസിയായ കെ.യു. ജനീഷ്കുമാറിന് ഉറപ്പാണ്. അനുഭവമാണ് കമ്യൂണിസ്റ്റുകാരനായ ജനീഷ്കുമാറിനെ അയ്യപ്പ വിശ്വാസിയാക്കിയത്.
ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ നിയമസഭയിൽ പ്രതിപക്ഷം വലിയ കോലാഹലം സൃഷ്ടിച്ച ദിവസമാണ് ജനീഷ്കുമാർ അയ്യപ്പന്റെ പേരിൽ നിയമസഭയിൽ ആണയിട്ടത്. ‘സ്വർണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന് ഈണത്തിൽ പാടി പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും സഭാ കവാടത്തിൽ പ്രതിഷേധിക്കുകയും ചെയ്യുമ്പോഴും മറിച്ചു വിശ്വസിക്കാനാണ് ജനീഷ്കുമാറിന് ഇഷ്ടം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമലയിൽ അയ്യപ്പൻ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞെന്നു ജനീഷ്കുമാർ ചൂണ്ടിക്കാട്ടി. ശബരിമല വാർഡിൽ അയ്യപ്പനാമധാരിയായ സഖാവ് മണികണ്ഠൻ വിജയിച്ചു. പഞ്ചായത്തിൽ സിപിഎമ്മിനും ബിജെപിക്കും തുല്യനിലയിൽ വോട്ടു വന്നപ്പോൾ നറുക്കെടുപ്പു വേണ്ടിവന്നു. വിജയിച്ചത് സിപിഎം അംഗം. അതിൽ അയ്യപ്പന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന് ജനീഷ്കുമാർ ഉറച്ചുവിശ്വസിക്കുന്നു. പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. അയ്യപ്പനിലുള്ള വിശ്വാസം മുറുകാൻ ഇതിൽ കൂടുതലെന്തു വേണം? ഇനി നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തൂത്തെറിയാൻ അയ്യപ്പൻ ഇടപെടുമെന്ന കാര്യത്തിൽ ജനീഷ്കുമാറിനു സംശയമില്ല.
പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് കെ.സി. വേണുഗോപാൽ ദേവസ്വംമന്ത്രി ആയിരുന്നപ്പോഴാണ്. വാജിവാഹനം എടുത്തു കൊടുത്തതും അവരുടെ കാലത്ത്. ഇതിനൊന്നും മറുപടി പറയാനില്ലാത്തതുകൊണ്ടാണു പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു പോകുന്നതത്രെ.
2015 മാർച്ച് 13നു കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച ദിവസത്തോളം വന്നില്ലെങ്കിലും നിയമസഭയിൽ ഇന്നലെ അരങ്ങേറിയത് കടുത്ത പ്രതിഷേധമായിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് അംഗങ്ങൾ തള്ളിക്കയറിയതും വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന്റെ ബാനർ ബലമായി പിടിച്ചുമാറ്റാൻ ശ്രമിച്ചതുമൊക്കെ ഈ നിയമസഭയുടെ കാലയളവിൽ ആദ്യത്തെ കാഴ്ചയായിരുന്നു. പ്രതിഷേധം ഒടുവിൽ ബഹിഷ്കരണത്തിലെത്തിയപ്പോൾ തലേദിവസത്തേതിനു സമാനമായി ബജറ്റ് ചർച്ച ഭരണപക്ഷാംഗങ്ങളുടെ മാത്രം കാര്യമായി.
പത്തു വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തി മൂന്നാം ഇടതുസർക്കാർ ഉറപ്പെന്നു സ്ഥാപിക്കാൻ ഭരണപക്ഷത്തുനിന്നു പ്രസംഗിച്ചവർ മത്സരിച്ചപ്പോഴാണ് ഒടുവിൽ പ്രസംഗിക്കാനെത്തിയ ജനീഷ്കുമാർ അയ്യപ്പന്റെ കൃപയാൽ ഭരണം കിട്ടുമെന്നു പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലുവായിരുന്നു ഇന്നലെയും പലരുടെയും ലക്ഷ്യം. കനഗോലുവിന്റെ അപവാദപ്രചാരണങ്ങളോടാണു തങ്ങൾ ഏറ്റുമുട്ടുന്നതെന്നു കെ.വി. സുമേഷ് പറഞ്ഞു. വി.ഡി. സതീശൻ വെറും ഡമ്മിയാണെന്നും കനഗോലുവാണു യഥാർഥത്തിൽ തീരുമാനങ്ങളെടുക്കുന്നതെന്നും പി.എസ്. സുപാൽ പറഞ്ഞു.
വയനാട് തുരങ്കപാതയ്ക്കു പിന്നാലെ ബജറ്റിൽ കട്ടപ്പന-തേനി തുരങ്കപാത കൂടി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലൊരു തുരങ്കപാതയില്ലെങ്കിൽ എന്തോ കുറച്ചിലാണെന്ന ചിന്തയിലാണു സെബാസ്റ്റ്യൻ കുളത്തുങ്കൽ. മലയോരമണ്ഡലത്തിൽനിന്നു നിലവിൽ എറണാകുളത്തേക്കും നെടുമ്പാശേരിയിലേക്കുമൊക്കെ പോകുന്നത് ഈരാറ്റുപേട്ട-തൊടുപുഴ വഴിയാണ്. ഇതാണെങ്കിൽ ദുർഘടപാതയുമാണ്. അതുകൊണ്ട് ഈരാറ്റുപേട്ടയിൽനിന്നു തൊടുപുഴയിലേക്ക് ഒരു തുരങ്കപാത വേണമെന്നാണു സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആവശ്യം.
ശബരിമല സ്വർണം... അത്... ഇത് എന്നൊക്കെ പറഞ്ഞു നാലു വോട്ടു വാങ്ങാനുള്ള പ്രതിപക്ഷത്തിന്റെ പാഴ്ശ്രമം വിലപ്പോവില്ലെന്നു സി.കെ. ഹരീന്ദ്രൻ പറഞ്ഞു. കടലോളം പ്രതീക്ഷിച്ചിട്ടു കടലാമയോളം മാത്രമാണു കിട്ടിയതെന്നു പി.പി. സുമോദ് പറഞ്ഞു. ഉത്തരേന്ത്യയിൽ പശുവിനും കേരളത്തിൽ കടലാമയ്ക്കും മാത്രമേ രക്ഷയുള്ളൂ എന്നും സുമോദ് പറഞ്ഞു. അഭിമാനപദ്ധതികൾക്കൊന്നും ഒരു പൈസ പോലും നൽകാതെ കേരളീയരെ കേന്ദ്രം അപമാനിച്ചു എന്ന് ഒ.എസ്. അംബിക പറഞ്ഞു. തിരുവനന്തപുരം നഗരം ആർജിച്ചെടുത്ത മുഴുവൻ നേട്ടങ്ങളും ബിജെപി ഭരണത്തിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് മുൻ മേയർ കൂടിയായ വി.കെ. പ്രശാന്ത് പങ്കിട്ടത്.
ധനമന്ത്രിയുടെ മറുപടിയോടെ ബജറ്റിന്റെ പൊതുചർച്ച ഇന്ന് അവസാനിക്കും.