കാൻബറ: പതിനാറിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച ഓസ്ട്രേലിയൻ സർക്കാർ നടപടിക്കെതിരേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റ് കോടതിയെ സമീപിച്ചു.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ചാണു ഹൈക്കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിൽനിന്നുള്ള രണ്ടു കൗമാരക്കാരും നിരോധനത്തിനെതിരേ ഹർജി നല്കിയിട്ടുണ്ട്.
അതേസമയം, നിയമനടപടികളെ പേടിച്ച് നിരോധനം പിൻവലിക്കില്ലെന്ന് ഓസ്ട്രേലിയൻ കമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി അനിക വെൽസ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥരായ വൻകിട ടെക് കന്പനികൾ സർക്കാരിനെ ഭീഷണിപ്പെടുത്തേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ബുധനാഴ്ചയാണു നിരോധനം പ്രാബല്യത്തിൽ വന്നത്. റെഡ്ഡിറ്റിനു പുറമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പതിനാറു വയസ് പൂർത്തിയാകാത്തവർക്കു പ്രവേശനമില്ല.
കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും കണക്കിലെടുത്താണു നിരോധനമെന്നു സർക്കാർ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരോധനത്തെ അനുകൂലിക്കുന്നു.
അതേസമയം, ടെക് കന്പനികൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായാണു സൂചന. മറ്റു രാജ്യങ്ങളും ഓസ്ട്രേലിയൻ മാതൃക അനുകരിക്കാൻ സാധ്യതയുണ്ട്.