മുംബൈ: ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയിൽ ഇന്ത്യൻ വനിതാ താരം ജെമീമ റോഡ്രിഗസിനു ലഭിച്ച ഏറ്റവും വലിയ സർപ്രൈസ് ഒരുപക്ഷേ ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ കൈയിൽ നിന്നാകാം. ക്രിക്കറ്റും സംഗീതവും ഒരുപോലെ നെഞ്ചിലേറ്റുന്ന ജെമീമയ്ക്ക്, ബാറ്റിന്റെ ആകൃതിയിലുള്ള ഒരു സവിശേഷ ഗിറ്റാറാണ് ഗാവസ്കർ സമ്മാനിച്ചത്. ലോകകപ്പ് നേട്ടത്തിനു ശേഷം നടത്തിയ വാഗ്ദാനമാണ് ഇതോടെ സഫലമായത്.
ഒരുമിച്ചു പാടാം
2025-ലെ വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ ജെമീമ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിനു പിന്നാലെയാണ് ഈ വാഗ്ദാനത്തിന്റെ തുടക്കം. 339 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ ഫൈനലിലെത്തിച്ച ജെമീമയുടെ 127 റൺസ് (പുറത്താകാതെ) ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി മാറി. ആ സമയത്ത് ഗാവസ്കർ ഒരു തമാശയെന്നോണം പറഞ്ഞു: ഇന്ത്യ ലോകകപ്പ് ഉയർത്തിയാൽ നമുക്കൊരുമിച്ചു പാടാം.
അമ്പരന്ന് ജെമീമ
ഇന്ത്യ കിരീടം ചൂടിയതോടെ ഗാവസ്കർ തന്റെ വാക്ക് വെറും വാക്കല്ലെന്നു തെളിയിച്ചു. വുമൺസ് പ്രീമിയർ ലീഗിനു തൊട്ടുമുമ്പ് നടന്ന ചടങ്ങിലാണ് അദ്ദേഹം ജെമീമയെ ഞെട്ടിച്ചത്. ക്രിക്കറ്റ് ബാറ്റിന്റെ രൂപത്തിൽ നിർമിച്ച ഗിറ്റാർ ആണ് ഗാവസ്കർ ജെമീമയ്ക്കു സമ്മാനമായി നൽകിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ബാറ്റിന്റെ രൂപത്തിലുള്ള കസ്റ്റം മെയ്ഡ് ഗിറ്റാർ കണ്ട് ജെമീമ അമ്പരക്കുന്നതു കാണാം.
തന്റെ രണ്ട് ഇഷ്ടങ്ങളെയും കോർത്തിണക്കിയ സമ്മാനം താരം ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് ബാറ്റ് ഗിറ്റാർ മീട്ടി ഗാവസ്കറുമൊത്ത് ജെമീമ പാട്ടുപാടുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് തലമുറകൾ ഒത്തുചേർന്ന ആ നിമിഷം ആരാധകരുടെ മനം കവർന്നു.
ലോകകപ്പ് നായികയിൽനിന്ന് ഇനി ക്യാപ്റ്റൻ എന്ന നിലയിലേക്കാണ് ജെമീമയുടെ ചുവടുമാറ്റം. വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത് ജെമീമയാണ്. നിലവിലെ ചാമ്പ്യന്മാരായ ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനെതിരെയാണ് ജെമീമയുടെ ആദ്യ പോരാട്ടം.