കൊച്ചി: ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലേക്കു കൊച്ചിയില്‍നിന്ന് ആരംഭിച്ച സീപ്ലെയിന്‍ പദ്ധതി നേട്ടമാകുക വിനോദസഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും. ലക്ഷദ്വീപിലേക്കു മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാതെ കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിനു സാധാരണക്കാരായ പ്രദേശവാസികള്‍ക്കു കാര്യമായ നേട്ടം സീപ്ലെയിന്‍ വരുന്നതിലൂടെ കിട്ടില്ലെന്നാണു വിലയിരുത്തല്‍. വിമാന നിരക്കോളം പണം നല്കാന് കഴിയുന്നവര്‍ക്കാകും സീപ്ലെയിന്‍ സൗകര്യം പ്രയോജനപ്പെടുത്താനാകുക.
കേന്ദ്ര വ്യോമയാന മന്ത്രാലയം ആവിഷ്കരിച്ച ഉഠാന്‍ സ്കീം പ്രകാരം 4000 മുതല്‍ 6000 വരെയാണു സീപ്ലെയിന്‍ യാത്രയ്ക്കായി ഒരാള്‍ക്കു നല്‍കേണ്ടിവരിക. കൊച്ചി-അഗത്തി വിമാന നിരക്കാകട്ടെ 5000 മുതല്‍ 14,000 വരെയാണ്. വിമാന നിരക്കിനെ അപേക്ഷിച്ച് സീപ്ലെയിന്‍ യാത്രയ്ക്ക് ചെലവ് കുറവാണെങ്കിലും 400 മുതല്‍ 1500 രൂപ മാത്രമേ കപ്പല്‍ യാത്രയ്ക്കു വരൂ.
യാത്രക്കാരെ ഉള്ക്കൊള്ളതിലും സീപ്ലെയിന്‍ പരിമിതിയുണ്ട്. 18 സീറ്റാണ് ആകെയുള്ളത്. ഇതില്‍ കൊച്ചിയില്‍നിന്നുള്ള യാത്രയ്ക്ക് 10 സീറ്റുകള്‍ മാത്രമേ യാത്രക്കാര്‍ക്കായി നല്കു. ദ്വീപുകള്‍ക്കിടയിലുള്ള യാത്രയ്ക്ക് 14 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കും. ദിവസേന കൊച്ചിയില്‍നിന്ന് ഒരു ട്രിപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
രാവിലെ 8.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നാണു സര്‍വീസ് പുറപ്പെടുക. കല്‍പ്പേനി ദ്വീപിലാണ് ആദ്യം സീപ്ലെയിന്‍ പറന്നിറങ്ങുക. അവിടെനിന്നു കവരത്തിയിലേക്കും തുടര്‍ന്ന് അഗത്തിയിലേക്കും പ്ലെയിന്‍ പറന്നുയരും. അഗത്തിയില്‍നിന്നു കവരത്തിയിലേക്കു തിരികെവന്നശേഷം കടമം ദ്വീപിലേക്കു പോകും.
കവരത്തിയിലേക്കു മടങ്ങിയെത്തുന്ന ജലവിമാനം കഠ്മത്ത് ദ്വീപിലേക്കും കല്പ്പേനിയിലേക്കും സര്‍വീസ് നടത്തും. കല്‍പ്പേനിയില്‍ നിന്നാണു കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര. വൈകുന്നേരം 6.30 ഓടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വീസ് അവസാനിപ്പിക്കും.
സര്‍വീസ് തുടങ്ങിയ ഇന്നലെ ഒന്നര മണിക്കൂര്‍ വൈകിയാണു ജലവിമാനത്തിന്റെ യാത്ര ആരംഭിച്ചത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍മാരായ സ്വാതി, വൈഭവ്, ശ്വേത, വിമാന നടത്തിപ്പ് കമ്പനിയായ സ്കൈ ഹോപ്പിന്റെ ഓപ്പറേഷന് ഹെഡ് മനീഷാ ജാ, വൈസ് പ്രസിഡന്റ് നീലേഷ് എന്നിവര്‍ ആദ്യയാത്രയില്‍ പങ്കെടുത്തു. നെടുമ്പാശേരി ഒഴികെ ദ്വീപുകളിലെല്ലാം കടലിലാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിനും പ്രവേശിക്കുന്നതിനുമായി അഞ്ചു ദ്വീപുകളിലും ജെട്ടികള്‍ നിര്‍മിച്ചിട്ടുണ്ട്.