ന്യൂയോർക്ക്: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അമേരിക്കയിലെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ പത്നിയും മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹില്ലരി ക്ലിന്റൺ മൊഴി നല്കി.
എപ്സ്റ്റീൻ കേസ് അന്വേഷിക്കുന്ന ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്കു മുന്പാകെയാണ് ഹില്ലരി ഹാജരായത്. എപ്സ്റ്റീനെ നേരിട്ടു കണ്ടിട്ടില്ലെന്നും അയാളുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നും ഹില്ലരി അറിയിച്ചു.
എപ്സ്റ്റീനും പ്രസിഡന്റ് ട്രംപും തമ്മിലുള്ള ബന്ധത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷ റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം നല്കുന്ന കമ്മിറ്റി ശ്രമിക്കുന്നതെന്നും ഹില്ലരി ആരോപിച്ചു.
ഏഴു മണിക്കൂർ നീണ്ട വിചാരണയിൽ ഒരേ ചോദ്യങ്ങൾ തന്നോട് ആവർത്തിച്ചു ചോദിക്കുകയായിരുന്നുവെന്ന് അവർ പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.