ന്യൂഡൽഹി: വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വോട്ടർമാരുടെ ബയോമെട്രിക്, മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ (ഫേഷ്യൽ റെക്കഗ്നിഷൻ) തുടങ്ങിയവ പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകുമാർ, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.ഉടനെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി.
എന്നാൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിനോ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിലോ ഇത്തരമൊരു മാർഗം സ്വീകരിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ആദ്യം വിഷയം പരിഗണിക്കാൻ വിസമ്മതിച്ച കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
എന്നാൽ ഇപ്പോൾ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനല്ല ആവശ്യപ്പെടുന്നതെന്ന് കോടതിയിൽ നേരിട്ട് ഹാജരായ അശ്വനി ഉപാധ്യായ വ്യക്തമാക്കിയതോടെ വിഷയം പരിഗണിക്കാൻ കോടതി സമ്മതിച്ചു.
പോളിംഗ് ബൂത്തുകളിൽ ബയോമെട്രിക് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടപ്പാക്കേണ്ടി വന്നാൽ നിലവിലെ നിയമം മാറ്റി എഴുതേണ്ടിവരുമെന്നും ചെലവ് വർധിക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇക്കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.